ന്യൂഡൽഹി : മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെയെും വിശ്വാസികളെയും മർദിച്ച സംഭവത്തിൽ പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ പ്രതികളുടെ പേരില്ല. തിരിച്ചറിയാത്ത രണ്ട് പുരുഷൻമാരും സ്ത്രീയുമാണ് പ്രതികളെന്നാണ് എഫ്ഐആറിലെ പരാമർശം. കഴിഞ്ഞ 31നു പോലീസിൻ്റെ കൺ മുൻപിലായിരുന്നു ആക്രമണം നടന്നത്. എന്നിട്ടും പോലീസ് കേസെടുത്തിരുന്നില്ല. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന വൈദികരുടെ മുന്നറിയിപ്പിലും ശക്തമായ പ്രതിഷേധത്തിലുമാണ് സംഭവം നടന്ന് ദിവസങ്ങൾ ശേഷം പോലീസ് ഈ മാസം 2ന് ആണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി ജബൽപുർ എസ്‌പി വാർത്താ ഏജൻസികളോടു വെളിപ്പെടുത്തിയിരുന്നു.
ജബൽപുരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ 52 അംഗ സംഘത്തെ തടഞ്ഞുവെച്ചതറിഞ്ഞ് സഹായത്തിനെത്തിയ വൈദിക സംഘമാണ് ആക്രമിക്കപ്പെട്ടത്. ജബൽപുർ അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെയാണു ബജ്റങ്ദൾ പ്രവർത്തകർ ആക്രമിച്ചത്.
മർദ്ദനം, അസഭ്യം പറയൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എഫ് ഐ ആറിൽ പ്രതികളുടെ പേരില്ലാത്തതു കൊണ്ടു തന്നെ അറസ്റ്റ് ഉടനെയുണ്ടാകാൻ സാദ്ധ്യതയില്ല.