കാഠ്മണ്ഡു : രാജവാഴ്ചയും ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ സുരക്ഷാ സേനയും രാജവാഴ്ച അനുകൂലിക്കുന്നവരും തമ്മില്‍ സംഘർഷം. കാഠ്മണ്ഡുവില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് നിരവധി തവണ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. സംഘർഷം മൂർഛിച്ച ടിങ്കുനെ, സിനമംഗല്, കൊട്ടേഷ്വോർ പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.
സുരക്ഷാ വലയം ഭേദിച്ച പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ, പ്രതിഷേധക്കാർ വ്യാപാര സമുച്ചയം, ഒരു ഷോപ്പിങ് മാള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനം, മാധ്യമസ്ഥാപനത്തിന്റെ കെട്ടിടം എന്നിവയ്ക്ക് തീയിട്ടു.
നേപ്പാളിന്റെ ദേശീയ പതാകകള്‍ വീശിയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങള്‍ പിടിച്ചുമാണ് ആയിരക്കണക്കിന് രാജവാഴ്ച അനുകൂലികള്‍ ഒത്തുകൂടിയത്. രാജ്യത്തെ രക്ഷിക്കാന്‍ രാജാവ് വരട്ടെ, ‘അഴിമതി നിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ’, ‘ഞങ്ങള്‍ക്ക് രാജവാഴ്ച തിരികെ വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും (ആര്‍പിപി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ പങ്കാളികളായി.