നിലമ്പൂർ: ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ്. പരാമാർശത്തെക്കുറിച്ച് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാർട്ടിയുമായിട്ടാണ്, ഭാരതീയ ജനതാപാർട്ടിയുമായല്ല. ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസ് ആണ്. അവ്യക്തതയുണ്ടെങ്കിൽ അത് എം.വി. ഗോവിന്ദനോട് ചോദിച്ചാൽ വിശദീകരിച്ചുതരുമെന്നും സ്വരാജ് പറഞ്ഞു.
”ചരിത്രത്തിന് ഒരു മുഖമേയുള്ളൂ. അത് സത്യത്തിന്റെ മുഖമാണ്. അതിൽ ഒരു അവ്യക്തതയുമില്ല. മാഷ് ചോദ്യത്തോട് എങ്ങനെ പ്രതികരിച്ചെന്ന് പറയാനാകില്ല. മാഷ് ആലങ്കാരികമായി എന്തെങ്കിലും പറഞ്ഞോ, ചോദ്യത്തിന്റെ ദുഷ്ടലാക്ക് മനസ്സിലാക്കി തിരിച്ച് പറഞ്ഞോ.. അത് അഭിമുഖം കണ്ട ശേഷം മാത്രമേ പറയാൻ പറ്റൂ. അവ്യക്തതയുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം വിശദീകരിക്കും.” – എം. സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
”എതെങ്കിലും ഒരു വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവർ അല്ല ഞങ്ങൾ. തെരഞ്ഞെടുപ്പ് ആയാലും യുദ്ധമായാലും ഞങ്ങൾക്ക് ഒരു നിലപാടെയുള്ളൂ. അത് മതനിരപേക്ഷ നിലപാടാണ്. അത് വർഗീയശക്തികളുമായി നീക്കുപോക്കുണ്ടാകുന്ന നിലപാട് അല്ല. അതിൽ ഞങ്ങൾക്ക് വോട്ടോ ജയപരാജയങ്ങളോ പ്രശ്നമവുമല്ല. തെളിമയാർന്ന മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് എല്ലാ കാലത്തും ഇടതുപക്ഷം മുമ്പോട്ടുപോകുക. അങ്ങനെ അല്ലാതായാൽ പിന്നെ ഇടതുപക്ഷമല്ലാതായി മാറും. ഞങ്ങളുടെ മതനിരപേക്ഷമൂല്യത്തെയോ വർഗീയവിരുദ്ധനിലപാടിനെയൊന്നും ചരിത്രത്തിൽ ആർക്കും ചോദ്യം ചെയ്യാനാവില്ല.” – സ്വരാജ് വ്യക്തമാക്കി.