ഓപ്പറേഷൻ സിന്ദൂറിനുശേഷം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിൻ്റെ ഭാഗമായി സ്പെയിനിലേക്ക് പോയ സർവ്വകക്ഷി സംഘത്തെ നയിക്കുന്ന ഡിഎംകെ എംപി കനിമൊഴി കരുണാനിധിയുടെ പ്രഭാഷണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയുടെ ദേശീയ ഭാഷ ഏതെന്ന ചോദ്യത്തിന് കനിമൊഴി നൽകിയ മറുപടിയാണ് കൈയ്യടി നേടി വൈറലായി മാറിയത്. ‘നാനാത്വത്തിൽ ഏകത്വം’ – അതായിരുന്നു മറുപടി. തന്റെ പ്രതിനിധി സംഘം ലോകത്തെ അറിയിക്കാൻ ലക്ഷ്യമിടുന്ന ഒരു പ്രധാന സന്ദേശമാണിതെന്നും അവർ എടുത്തുപറഞ്ഞു.
“ഇന്ത്യയുടെ ദേശീയ ഭാഷ ഐക്യവും വൈവിദ്ധ്യവുമാണ്. ഈ പ്രതിനിധി സംഘം ലോകത്തിന് നൽകുന്ന സന്ദേശം അതാണ്, ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതാണ്.” മാഡ്രിഡിലെ ഇന്ത്യൻ പ്രവാസികളിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായി കനിമൊഴി പറഞ്ഞു.
തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരും കേന്ദ്രവും തമ്മിൽ ഭാഷയെച്ചൊല്ലി, പ്രത്യേകിച്ച് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻഇപി) ത്രിഭാഷാ ഫോർമുലയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചോദ്യവും അവരുടെ ഉത്തരവും ശ്രദ്ധേയമാകുന്നത്.
“നമ്മുടെ രാജ്യത്ത് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, നമ്മൾ അത് ചെയ്യാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ, നമ്മൾ വഴിതിരിച്ചുവിടപ്പെടുന്നു. നമ്മൾ തീവ്രവാദത്തെ നേരിടേണ്ടതുണ്ട്, യുദ്ധം തികച്ചും അനാവശ്യമാണ്”. ഇന്ത്യ സുരക്ഷിതമായ സ്ഥലമാണെന്നും കശ്മീർ സുരക്ഷിതമാണെന്ന് സർക്കാർ ഉറപ്പാക്കുമെന്നും ഡിഎംകെ എംപി കൂട്ടിച്ചേർത്തു.
“ഇന്ത്യക്കാർ എന്ന നിലയിൽ, ഇന്ത്യ സുരക്ഷിതമാണെന്ന സന്ദേശം നമ്മൾ വ്യക്തമാക്കണം. അവർ എന്ത് വേണമെങ്കിലും ശ്രമിച്ചേക്കാം, പക്ഷേ അവർക്ക് നമ്മളെ വഴിതെറ്റിക്കാൻ കഴിയില്ല. കശ്മീർ സുരക്ഷിതമായ ഒരു സ്ഥലമായി തുടരുമെന്ന് ഞങ്ങൾ ഉറപ്പാക്കും,” – കനിമൊഴി വ്യക്തമാക്കി.
കനിമൊഴി നയിക്കുന്ന സംഘത്തിന്റെ അഞ്ച് രാജ്യ സന്ദർശനത്തിന്റെ അവസാന ഘട്ടമാണ് സ്പെയിൻ. ശേഷം അവർ ഇന്ത്യയിലേക്ക് മടങ്ങും. സമാജ്‌വാദി പാർട്ടി എംപി രാജീവ് കുമാർ റായ്, ബിജെപിയുടെ ബ്രിജേഷ് ചൗട്ട, എഎപിയുടെ അശോക് മിത്തൽ, ആർജെഡിയുടെ പ്രേം ചന്ദ് ഗുപ്ത, മുൻ നയതന്ത്രജ്ഞൻ മഞ്ജീവ് സിംഗ് പുരി എന്നിവരാണ് സംഘത്തിൽ.
https://www.instagram.com/reel/DKYGSBuKErP/?igsh=MTVxMXhyMGJnOXk5eQ==