ഇറാന് ഇപ്പോള്‍ ആണവായുധം നിര്‍മ്മിക്കുന്നതിനാവശ്യമായതെല്ലാം കൈവശം വെച്ചിട്ടുണ്ടെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് സാദ്ധ്യമാകുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് തന്റെ പതിവ് ബ്രീഫിംഗിനിടെയാണ് ഇക്കാര്യം അറിയിച്ചത്. “ഒരു ആണവായുധം നിർമ്മിക്കാൻ ഇറാന് ആവശ്യമായതെല്ലാം ഉണ്ട്. അവർക്ക് വേണ്ടത് പരമോന്നത നേതാവിന്റെ തീരുമാനം മാത്രമാണ്. ആ തീരുമാനം എടുത്തുകഴിഞ്ഞാൽ ഇറാന് രണ്ട് ആഴ്ചകൾക്കുള്ളിൽ ഈ ആയുധം പൂർത്തിയാക്കാൻ കഴിയും” ലീവിറ്റ് പറഞ്ഞു. അങ്ങനെ വന്നാൽ അത് ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും മുഴുവൻ ലോകത്തിനും ഭീഷണി ഉയർത്തുമെന്നും കരോലിൻ ലീവിറ്റ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള നയതന്ത്ര പരിഹാരത്തിന് ട്രംപ് വഴി തുറന്നിടുന്നതു തന്നെ രാജ്യം ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്ന ലക്ഷ്യം വെച്ചാണെന്ന് ലീവിറ്റ് പറഞ്ഞു. ആണവായുധ കരാറിലൂടെ ടെഹ്‌റാന്റെ യുറേനിയം സമ്പുഷ്ടീകരണം നിരോധിക്കുകയും ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള അതിന്റെ ശേഷി ഇല്ലാതാക്കുകയും ചെയ്യണമെന്ന് അവർ കൂട്ടിച്ചേർത്തു.
ഇറാൻ സംരക്ഷിക്കുന്ന ഫോർഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ആക്രമിക്കണോ വേണ്ടയോ എന്ന ആലോചനയിലാണ് ട്രംപ് എന്നും ഇറാൻ പർവ്വതത്തിനടിയിൽ സുരക്ഷിതമായി കുഴിച്ചിട്ടിരിക്കുന്ന ആണവായുധ വിഭവങ്ങൾ അമേരിക്കയുടെ ‘ബങ്കർ-ബസ്റ്റർ’ ബോംബുകൾ ഒഴികെ മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയില്ലെന്നും ലീവിറ്റ് അവകാശപ്പെട്ടു
.ആണവ പദ്ധതിയുമായി ബന്ധപ്പെട്ട യുഎസിന്റെ നിർദ്ദേശങ്ങൾ ചർച്ചകളിലൂടെ നിറവേറ്റാൻ “ഗണ്യമായ” സാദ്ധ്യതയുണ്ടെന്ന് ട്രംപ് ഇപ്പോഴും വിശ്വസിക്കുന്നതുകൊണ്ടാണ് അടുത്ത രണ്ടാഴ്ച കൂടി കാത്തിരിക്കാമെന്ന തീരുമാനത്തിലേക്കെത്തിയതെന്നും ട്രംപ് പറഞ്ഞതായി ലീവിറ്റ് പറഞ്ഞു.