തിരുവനന്തപുരം : വിഴിഞ്ഞം പോർട്ടിൽ ഓട്ടോമാറ്റിക് സിആർഎംജി ക്രെയിനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് വനിതകൾ. ഇന്ത്യയിൽ ആദ്യമായാണ് ഒരു തുറമുഖത്ത് ക്രെയിനുകൾ വനിതകൾ നിയന്ത്രിക്കുന്നത്. ഈ വനിതാ ദിനത്തിൽ ഇത്തരം ഒരു മാതൃക ഏറെ അഭിമാനകരമാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വിഴിഞ്ഞം സ്വദേശികളായ 7 പേർ ഉൾപ്പെടെ 9 വനിതാ ഓപ്പറേറ്റർമാരാണ് പോർട്ടിലെ യാർഡ് ക്രെയിനുകളുടെ (CRMG) പ്രവർത്തനം നിയന്ത്രിക്കുന്നത്. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്.

വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എൽ. സുനിത രാജ്, ഡി.ആർ. സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി. ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വനിതകളും ടീമിലുണ്ട്. അതീവ വൈദഗ്ദ്ധ്യത്തോടെ ചെയ്യേണ്ട ജോലിയാണ് തന്മയത്വത്തോടെ ഇവർ നിവവേറ്റുന്നത്.
പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് നിയന്ത്രിക്കുന്നത്. സയൻസ് ഡിഗ്രി, പിജി യോഗ്യതയുള്ള ഇവർ അദാനി വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷനു കീഴിലുള്ള അദാനി സ്കിൽ ഡെവലപ്മെന്റ്സെന്ററിന്റെ സഹകരണത്തോടെ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിച്ചത്.
.