ന്യൂഡൽഹി : പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കൂടുതൽ നടപടികള്‍ക്കൊരുങ്ങി ഇന്ത്യ. പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഐഎംഎഫ് സാമ്പത്തികസഹായം തടയുന്നതിനുള്ള നടപടി സ്വീകരിക്കാനുമാണ് ഇന്ത്യൻ നീക്കം. പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ തിരികെ കൊണ്ടുവരാനും അന്താരാഷ്ട്ര നാണ്യനിധിയുടെ സാമ്പത്തിക പാക്കേജ് മരവിപ്പിക്കാനുമാണ് ശ്രമം.
ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (FATF) ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും അനധികൃത പണമൊഴുക്കിലും നിയന്ത്രണം ഉണ്ടാകും. പാക്കിസ്ഥാന്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മമായ നിരീക്ഷണം ഏര്‍പ്പെടുത്തും. 2018 ജൂണ്‍ മുതല്‍ ഗ്രേ ലിസ്റ്റില്‍ പെടുത്തിയിരുന്ന സാക്കിസ്ഥാനെ 2022 ഒക്ടോബറിലാണ് ഗ്രേ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്. ഈ കാലഘട്ടത്തിൽ പാക്കിസ്ഥാനില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് അനധികൃതമായ പണമൊഴുക്ക് തടയാൻ സഹായിച്ചതായാണ് ഇന്ത്യ വിലയിരുത്തുന്നത്.
എന്നാല്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് FATFലെ മറ്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. വര്‍ഷത്തില്‍ മൂന്ന് തവണ ചേരുന്ന പ്ലീനറിയാണ് ഈക്കാര്യങ്ങളിൽ തീരുമാനമെടുക്കുക. ഫെബ്രുവരി ജൂണ്‍ ഒക്ടോബര്‍ മാസങ്ങളിലാണ് പ്ലീനറി ചേരുക. 38 രാജ്യങ്ങളും രണ്ട് സംഘടനകളും ഉള്‍പ്പെടെ 40 അംഗങ്ങളുണ്ട്. ഇതില്‍ യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, യൂറോപ്യന്‍ കമ്മീഷന്‍, ഗള്‍ഫ് സഹകരണ കൗണ്‍സിലെ പ്രമുഖരായ സൗദി അറേബ്യ, യുഎഇ തുടങ്ങിയ 23 ഓളം അംഗ രാജ്യങ്ങളില്‍ നിന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് അനുശോചന സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് സാമ്പത്തികസഹായം നല്‍കുന്നതില്‍ ഇന്ത്യ എതിര്‍പ്പറിയിച്ചേക്കും. 2024 ജൂലൈയില്‍ തുടങ്ങിയ 7 ബില്യണ്‍ ഡോളര്‍ പാക്കേജ് തടയണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കും. മൂന്ന് വര്‍ഷമാണ് സഹായ പാക്കേജിന്റെ കാലാവധി. ഈ ഫണ്ട് ഭീകരാക്രമണത്തിനും അക്രമങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇന്ത്യയുടെ ആരോപണം.