ലീഡ്സ് : ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 85 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയിലാണ്. ശുഭ്മൻ ഗില്ലും ഋഷഭ് പന്തുമാണ് ക്രീസിൽ.
ഓപ്പണർ യശസ്വി ജയ്സ്വാളിനു പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സെഞ്ചുറി നേടി. 144 പന്തുകളിൽ നിന്ന് 16 ഫോറുകളുടേയും ഒരു സിക്സിൻ്റേയും അകമ്പടിയോടെയാണ് ജയ്സ്വാൾ സെഞ്ചറിയിലെത്തിയത്. 159 പന്തിൽ 101 റൺസെടുത്ത ജയ്സ്വാൾ ബെൻ സ്റ്റോക്സിൻ്റെ പന്തിലാണ് പുറത്തായത്. 140 പന്തിലാണ് ഗിൽ സെഞ്ചറി തികച്ചത്. 91 പന്തില്‍ ഋഷഭ് പന്ത് അർദ്ധ സെഞ്ചറിയിലെത്തി. ഇതോടെ ടെസ്റ്റിൽ ഋഷഭ് പന്ത് 3000 റൺസും തികച്ചു. ഇന്ത്യ 85 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയിൽ ആദ്യ ദിനം കളി അവസാനിപ്പിച്ചു.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ച ശേഷം ഇന്ത്യയ്ക്ക് തുടരെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ആദ്യ ദിവസം ലഞ്ചിനു പിരിയുമ്പോൾ 25.4 ഓവറിൽ രണ്ടിന് 92 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. 78 പന്തുകൾ നേരിട്ട കെ.എൽ. രാഹുൽ 42 റൺസെടുത്തും, നാലു പന്തുകൾ നേരിട്ട സായ് സുദർശൻ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. 91 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് ശേഷമായിരുന്നു ഇന്ത്യയുടെ രണ്ടു വിക്കറ്റുകൾ തുടരെ കൊഴിഞ്ഞത്. കെ.എൽ. രാഹുൽ ബ്രൈഡൻ കാഴ്സിന്റെ പന്തിലാണ് പുറത്തായത്.