ട്വൻ്റി20 ക്രിക്കറ്റിൽ ഇനി ‘ഹിറ്റ്മാൻ’ ഇല്ല; കോഹ്‌ലിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

Date:

ബാര്‍ബഡോസ്: ട്വൻ്റി20 ക്രിക്കറ്റിൽ ഇനി ഹിറ്റ്മാൻ ഇല്ല. ലോകകപ്പ് കൈപ്പിടിയിലൊതുക്കിയ ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ച സമയമില്ലെന്നാണ് രോഹിത് മത്സരശേഷം പറഞ്ഞത്.

ഇതുവരെയുള്ള എല്ലാ ട്വിൻ്റി20 ലോകകപ്പുകളിലും രോഹിതിൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം.
ട്വൻ്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് രോഹിത് പടിയിറങ്ങുന്നത്. 159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 32.05 ശരാശരിയില്‍ 4231റണ്‍സ്. അഞ്ച് സെഞ്ചുറികള്‍ ആ ബാറ്റിൽ പിറന്നു, 32 അര്‍ദ്ധ സെഞ്ചുറിയും. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയർന്ന സ്കോർ. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു

2024 ട്വൻ്റി20 ലോകകപ്പ് ഫൈനലില്‍ ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയം നേടുമെന്ന് പ്രതീക്ഷിച്ചിടത്തു നിന്നാണ് ടീം ഇന്ത്യ കളി തിരിച്ചുപിടിച്ച് കപ്പിൽ മുത്തമിട്ടത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് മത്സരത്തിലേക്ക് തിരിച്ചെത്താൻ സഹായിച്ചതെന്ന് രോഹിത് പറയുന്നു. ”കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ടി20 ലോകകപ്പ് ഉയര്‍ത്താനായത്. കഴിഞ്ഞ മൂന്നോ വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടത്. നന്നായി കഠിനാദ്ധ്വാനം ചെയ്തു. പുറത്ത് കാണുന്നത് പോലെയല്ല, തിരശ്ശീലയ്ക്ക് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇന്നത്തെ മത്സരം നോക്കൂ. ഒരുഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ നമ്മള്‍ ഒന്നിച്ച് നിന്ന് മത്സരത്തിലേക്ക് തിരികെ വന്നു. എന്റെ ടീമിനെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. കോച്ച്, ടീം മാനേജ്‌മെന്റ് അങ്ങനെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. അതിശയിപ്പിക്കുന്ന പ്രകടനം ടൂര്‍ണമെന്റിലുടനീളം ടീമിന് പുറത്തെടുക്കാനായെന്ന് എനിക്ക് തോന്നുന്നു.” രോഹിത് പറഞ്ഞു. 

വിരാട് കോഹ് ലി, ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ സഹകളിക്കാരെക്കുറിച്ചും രോഹിത് വാചാലനായി – ”കോഹ്‌ലിയുടെ ഫോമില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിലവാരം ഞങ്ങള്‍ക്കറിയാം. 15 വര്‍ഷമായി കോലി തന്റെ നിലവാരം കാത്തുസൂക്ഷിക്കുന്നു. നിര്‍ണ്ണായക മത്സരത്തില്‍ കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തി. മറ്റുള്ളവര്‍ പിന്തുണ നല്‍കി. കോലി കഴിയുന്ന അത്രയും പിടിച്ചുനിന്ന് കളിച്ചു. അക്‌സറിന്റെ 47 റണ്‍സും വളരെ നിര്‍ണ്ണായകമായി. ബുമ്രയ്‌ക്കൊപ്പം ഞാന്‍ ഒരുപാട് വര്‍ഷങ്ങളായി കളിക്കുന്നു. എന്ത് ചെയ്യണമെന്ന് ബുമ്രയ്ക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. വേണ്ടത് അവന്‍ ഇങ്ങോട്ട് തരും. അവസാന ഓവറിലടക്കം ഹാര്‍ദ്ദിക്കും മിടുക്ക് കാണിച്ചു.”

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. 59 പന്തില്‍ 79 റണ്‍സ് നേടിയ കോഹ്‌ലിയാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോഹ്‌ലിയാണ്. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോഹ്‌ലി 48.69 ശരാശരിയിൽ 4188 റണ്‍സിനുടമയാണ്. 137.04 സ്ട്രൈക്ക് റേറ്റും കോഹ്‌ലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ദ്ധ സെഞ്ചുറിയും കോഹ്‌ലി നേടി. 2010ല്‍ സിംബാവെക്കെതിരെയായിരുന്നു കോഹ്‌ലിയുടെ ട്വൻ്റി20 അരങ്ങേറ്റം.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...