ഹനോയ് : വിയറ്റ്നാമിൽ ജനനനിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ഒരു കുടുംബത്തിന് രണ്ട് കുട്ടികൾ എന്ന ദീർഘകാല നയം വിയറ്റ്നാം സർക്കാർ ഉപേക്ഷിച്ചതായി റിപ്പോർട്ട്. 1988-ലാണ് ദമ്പതികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകരുതെന്ന നയം വിയറ്റ്നാമിൽ പ്രാവർത്തികമാക്കിയത്. എന്നാലിപ്പോൾ കുടുംബത്തിന്റെ വലിപ്പം ഓരോ ദമ്പതികളുടെയും തീരുമാനമാണെന്ന വിലയിരുത്തലിലാണ് നയമാറ്റമെന്ന് വിയറ്റ്നാം വാർത്താ ഏജൻസി പറയുന്നു
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ജനനനിരക്ക് ആശങ്കാജനകമായി കുറയുകയാണ്. മൊത്തം ഫെർട്ടിലിറ്റി നിരക്ക് കഴിഞ്ഞ വർഷം ഒരു സ്ത്രീക്ക് വെറും 1.91 കുട്ടികളായി കുറഞ്ഞു. ഇത് നിഷ്ക്കർഷിച്ച ജനനനിരക്ക് പരിമിതപ്പെടുത്തൽ നിലവാരത്തിന് താഴെയാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണ്ടെത്തൽ. 2021-ൽ ഒരു സ്ത്രീക്ക് 2.11 കുട്ടികൾ എന്ന നിലയിൽ നിന്ന് ജനനനിരക്ക് 2022-ൽ 2.01 ആയും 2023-ൽ 1.96 ആയും കുറഞ്ഞു.
ജീവിത ചിലവ് വർദ്ധിച്ച, നഗരവൽക്കരിക്കപ്പെട്ട, സാമ്പത്തികമായി വികസിത പ്രദേശങ്ങളായ ഹനോയ്, ഹോ ചി മിൻ സിറ്റി പോലുള്ള വലിയ നഗരങ്ങളിലാണ് ഈ പ്രവണത ഏറ്റവും പ്രകടമാകുന്നതെന്നും പറയുന്നു.
നയപരമായ മാറ്റങ്ങളും പൊതു പ്രചാരണങ്ങളും ഉണ്ടെങ്കിലും, കുടുംബങ്ങളിൽ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് ഈ വർഷം ആദ്യം ഒരു കോൺഫറൻസിൽ സംസാരിച്ച ഡെപ്യൂട്ടി ആരോഗ്യ മന്ത്രി എൻഗുയെൻ തി ലിയാൻ ഹുവോങ് മുന്നറിയിപ്പ് നൽകി. കുടുംബാസൂത്രണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മനോഭാവം മാറ്റി ജനസംഖ്യയുടെയും വികസനത്തിന്റെയും വിശാലമായ വീക്ഷണകോണിലേക്ക് സമൂഹം മാറണമെന്ന് അവർ ആവശ്യപ്പെട്ടു.
ആൺകുട്ടികളോടുള്ള ചരിത്രപരമായ മുൻഗണന കാരണം വിയറ്റ്നാമും ലിംഗ അസന്തുലിതാവസ്ഥ നേരിടുന്നു എന്നതും ശ്രദ്ധേയമാണ്. ഗർഭസ്ഥശിശുവിൻ്റെ ലിംഗ നിർണ്ണയം നിയന്ത്രിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം നിലവിലെ പിഴ $3,800 ആയി മൂന്നിരട്ടിയാക്കാൻ നിർദ്ദേശിച്ചുവെന്ന് തദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനനസമയത്തെ ലിംഗാനുപാതം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, 100 പെൺകുട്ടികൾക്ക് 112 ആൺകുട്ടികൾ എന്ന അനുപാതമാണ് ഇപ്പോഴുമുള്ളതെന്നാണ് കണക്കുകൾ നൽകുന്ന സൂചന.