തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത നടപടിയുമായി ഇൻ്റലിജൻസ് ബ്യൂറോ. സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പോലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം.
തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഐബി ഉദ്യോഗസ്ഥ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിൻെറ മാനസിക ആഘാതത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് കേസ്. പെണ്‍കുട്ടി ഗർഭഛിദ്രം നടത്തിയതിനുള്ള തെളിവുകളും ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും ഉള്‍പ്പടെ പോലീസിന് ലഭിച്ചു. മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി സംസാരിച്ചതും സുകാന്തിനോടാണ് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
സുകാന്തും മാതാപിതാക്കളും പിന്നാലെ ഒളിവിൽ പോയി. മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻെറ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയെ മുൻകൂർ ജാമ്യാപേക്ഷയുമായി സമീപിച്ചു. പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു