തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എകെജി സെൻ്ററിലെത്തിച്ചു. ആശുപത്രിയിൽ നിന്നും ആംബലൻസിലാണ് മൃതദേഹം കൊണ്ടു പോയതെങ്കിലും വഴിയിലുടനീളം പ്രവർത്തകർ മുദ്യാവാക്യം വിളികളോടെയാണ് വി എസിൻ്റെ മൃതദേഹം വഹിച്ചുള്ള വാഹനത്തെ അനുഗമിച്ചത്. എകെജി സെൻ്ററിൽ പ്രിയ വി എസിനെ കാണാൻ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ സിപിഎമ്മിൻ്റെ വിവധ മേഖലകളിൽ നിന്നായി നിരവധി നേതാക്കളും പൗര പ്രമുഖരുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ സമരകാലങ്ങൾ ഓർത്തെടുക്കുകയാണ് നേതാക്കൾ. പാർട്ടി കേന്ദ്ര കമ്മറ്റിക്ക് വേണ്ടി സിപിഎം സെക്രട്ടറി എം എ ബേബി റീത്ത് സമർപ്പിച്ചു. സംസ്ഥാന കമ്മറ്റിക്ക് വേണ്ടി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പ്രമുഖരാണ് വി എസിൻ്റെ വിയോഗത്തിൽ അനുശോചന സന്ദേശങ്ങൾ പങ്കുവെച്ചത്.
വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെയാണ് അനുശോചനം പങ്കുവെച്ചത്. “കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം
സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുകയാണ്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ്. ” – പ്രധാനമന്ത്രി അനുസ്‌മരിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കരുണാനിധിയും വി എസും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് അനുസ്മരണക്കുറിപ്പ് പങ്കുവെച്ചത്.
“കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നു.
പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം.
ഈ വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, @cpimspeak സഖാക്കള്‍ക്കും, കേരള ജനതയ്ക്കും എന്റെ ആത്മാർഥമായ അനുശോചനം.
എന്റെയും തമിഴ്‌നാട് ജനതയുടെയും പേരിൽ ബഹുമാനപ്പെട്ട @regupathymla ആ മഹാനായ നേതാവിന് ആദരാഞ്ജലി അർപ്പിക്കും.
ലാൽ സലാം!”
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വി.എസ്. അച്യുതാനന്ദന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിച്ചു