ന്യൂഡൽഹി : ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തെ ന്യായീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യായീകരണം “പൂർണ്ണ അസംബന്ധം” ആണെന്നും ഭരണഘടനാ കടമ നിർവ്വഹിക്കുന്നതിൽ അവർ പരാജയമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബീഹാറിൽ വൻതോതിലുള്ള വോട്ടർമാരെ ഒഴിവാക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തുവെന്ന വിവാദം പാർലമെന്റിൽ വലിയ ബഹളത്തിന് കാരണമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കോൺഗ്രസ് നേതാവിന്റെ രൂക്ഷ വിമർശനം.
“ഇന്ന് അവർ നടത്തിയ പ്രസ്താവന തികഞ്ഞ അസംബന്ധമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പോലെ പ്രവർത്തിക്കുന്നില്ല. അതിന്റെ ജോലി ചെയ്യുന്നില്ല” എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പരിഷ്കരണ പ്രക്രിയ തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്റെ ഒരു വലിയ മാതൃകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തട്ടിപ്പിന് വഴിയൊരുക്കിയതിന്റെ നിഷേധിക്കാനാവാത്ത തെളിവുകൾ കോൺഗ്രസ് ശേഖരിച്ചിട്ടുണ്ടെന്നും ഗാന്ധി അവകാശപ്പെട്ടു. “കർണാടകയിലെ ഒരു സീറ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വഞ്ചന അനുവദിച്ചതിന് ഞങ്ങളുടെ പക്കൽ 100 ശതമാനം വ്യക്തമായ തെളിവുണ്ട്,” അദ്ദേഹം പറഞ്ഞു.
“90 ശതമാനമല്ല – ഞങ്ങൾ അത് നിങ്ങൾക്ക് കാണിച്ചുതരാൻ തീരുമാനിക്കുമ്പോൾ അത് 100 ശതമാനം തെളിവാണ്.” ഈ വിഷയം കൂടുതൽ വ്യാപകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പാർട്ടി ഒരു നിയോജകമണ്ഡലം മാത്രമേ പരിശോധിച്ചിട്ടുള്ളൂവെന്നും ഇതിനകം തന്നെ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആയിരക്കണക്കിന് സംശയാസ്പദമായ വോട്ടർ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുള്ളതെന്ന് രാഹുൽ ഗാന്ധി പറയുന്നു. അതിൽ പ്രായമായ ഒട്ടേറെ വ്യക്തികൾ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. “ആയിരക്കണക്കിന് പുതിയ വോട്ടർമാർ, അവർക്ക് എത്ര വയസ്സുണ്ട്? 50, 45, 60, 65 പുതിയ വോട്ടർമാർ. ഇപ്പോൾ ഞങ്ങൾ അവരെ പിടികൂടി.” കമ്മീഷൻ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ അനുവദിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
നിർണ്ണായകമായ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളെയും പ്രതിപക്ഷ വോട്ടർമാരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി വോട്ടവകാശം നിഷേധിക്കാൻ ബിജെപി എസ്ഐആർ പ്രയോഗിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പാർലമെന്റിലും ബീഹാർ നിയമസഭയിലും പ്രതിഷേധങ്ങൾ തുടർന്നപ്പോൾ, എസ്ഐആർ പ്രക്രിയയെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പ്രസ്താവന പുറത്തിറക്കിയിരുന്നു. ശുദ്ധവും വിശ്വസനീയവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് വോട്ടർ പട്ടിക പരിഷ്കരണം അനിവാര്യമാണെന്ന് അവർ വാദിച്ചു. കൂടാതെ “ഇത്തരം കാര്യങ്ങളെ ഭയന്ന് അത്തരം ആളുകളുടെ സ്വാധീനത്താൽ” ഭരണഘടനാ ബാദ്ധ്യതകൾ ഉപേക്ഷിക്കണമോ എന്നും ചോദ്യമുന്നയിച്ചു.
“
പരിഷ്കരണം സുതാര്യമായാണ് നടക്കുന്നതെന്ന് കമ്മീഷൻ വാദിക്കുന്നു. ന്യായമായ തെരഞ്ഞെടുപ്പുകൾക്കും ശക്തമായ ജനാധിപത്യത്തിനും വേണ്ടിയുള്ള അടിത്തറയെന്നാണ് കമ്മീഷൻ അതിനെ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്ക് അതീതമായി ഉയർന്നുവരാനും ഉൾപ്പെട്ടിരിക്കുന്ന വലിയ ജനാധിപത്യ തത്വങ്ങളെക്കുറിച്ച് ചിന്തിക്കാനും എല്ലാ പൗരന്മാരോടും കമ്മീഷൻ അഭ്യർത്ഥിച്ചു.
ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഇതുവരെ 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തിയിരുന്നു – ഇതിൽ 18 ലക്ഷം പേർ മരിച്ചു പോയവരാണ്. 26 ലക്ഷം പേർ മറ്റ് മണ്ഡലങ്ങളിലേക്ക് താമസം മാറിയവർ, 7 ലക്ഷം പേർ ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ എന്നിങ്ങനെയാണത്.
അതേസമയം, കോടതിയിൽ ഇത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പുനരവലോകനത്തിന് സുപ്രീം കോടതി നിർദ്ദേശിച്ചെങ്കിലും സമയപരിമിതി ചൂണ്ടിക്കാട്ടുന്നു. ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡുകൾ എന്നിവ സാധുവായ തിരിച്ചറിയൽ രേഖകളായി അംഗീകരിക്കാൻ കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിൽ ഈ ആരോപണങ്ങൾ ആവർത്തിച്ചുള്ള മാറ്റിവയ്ക്കലുകൾക്കും പ്രതിപക്ഷ വാക്കൗട്ടുകൾക്കും വഴിവെയ്ക്കുന്നു.
