കുവൈറ്റും സ്വദേശിവൽക്കരണത്തിലേക്ക് നീങ്ങുന്നു. എല്ലാ തൊഴിൽ മേഖലകളിലും ജോലിയെടുക്കുന്ന സ്വന്തം പൗരന്മാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമം ഭരണകൂടം തുടങ്ങിക്കഴിഞ്ഞു. യുഎഇ നേരത്തെ തന്നെ സ്വദേശീവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന നിയമസംവിധാനത്തിലേക്ക് കടന്നിരുന്നു. വൈകിയാണെങ്കിലും കുവൈറ്റും കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളിലായി സമാനമായ പാതയിലാണ്.
2030 ആകുമ്പോഴേക്കും രാജ്യത്തെ ജുഡീഷ്യറി പൂർണ്ണമായും സ്വദേശീവൽക്കരിക്കപ്പെടുമെന്ന് കുവൈറ്റ് നീതിന്യായ മന്ത്രിയും കൗൺസിലറുമായ നാസർ അൽ-സുമൈത് പറഞ്ഞു. ഇതനുസരിച്ച്, ജഡ്ജിമാർ തുടങ്ങി എല്ലാ ജുഡീഷ്യൽ സ്ഥാനങ്ങളിൽ നിന്നും വിദേശികളെ നീക്കം ചെയ്യും. പകരം, എല്ലാ ജുഡീഷ്യൽ സ്ഥാനങ്ങളിലു കുവൈറ്റികൾ എത്തും. പ്രാദേശികരായ ആളുകൾക്ക് അവസരങ്ങൾ നൽകുന്നതിനും രാജ്യത്തെ പ്രൊഫഷണലുകളെ ശക്തിപ്പെടുത്തുന്നതിനും നിയമ മേഖലയെ ആധുനികവൽക്കരിക്കുന്നതിനുമാണ് കുവൈറ്റ് സർക്കാർ ഈ തീരുമാനം എടുത്തത്. ഇതോടൊപ്പം, സ്വാതന്ത്ര്യവും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി നിയമനിർമ്മാണ പരിഷ്കാരങ്ങളും മറുഭാഗത്ത് നടക്കുന്നുണ്ട്.
മിഡിൽ ഈസ്റ്റേൺ രാജ്യത്തെ സ്വകാര്യ, പൊതു മേഖലകളോട്, പ്രത്യേകിച്ച് എണ്ണ, സാങ്കേതിക മേഖലകളോട്, രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ ആവശ്യമുന്നയിച്ചു കഴിഞ്ഞു. ജുഡീഷ്യറിയുടെ കാര്യത്തിൽ മാത്രമല്ല, 2030 ആകുമ്പോഴേക്കും എല്ലാ തൊഴിൽ മേഖലകളിലും 100% കുവൈറ്റീവൽക്കണത്തിലേക്ക് രാജ്യം നീങ്ങുമെന്നു തന്നെയാണ് നീതിന്യായ മന്ത്രി നാസർ അൽ-സുമൈതിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
വിദേശികളെ മാറ്റി നിയമനം നടത്തുന്ന എല്ലാ തലങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും കുവൈറ്റ് ഉദ്യോഗാർത്ഥികൾക്കിടയിൽ ഗുണനിലവാരം, പരിശീലനം, പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പ്രവർത്തന പരിശീലനം ഉറപ്പാക്കാനുള്ള ശ്രമങ്ങളും കുവൈറ്റ് നീതിന്യായ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. പല മേഖലകളിലും വളരെക്കാലമായി കുവൈറ്റീവൽക്കരണം നടക്കുന്നുണ്ട്. കുവൈറ്റിലെ എണ്ണ മേഖലയിലെ എല്ലാ പ്രധാന എഞ്ചിനീയറിംഗ്, സാങ്കേതിക ജോലികളും പൗരന്മാരാണ് ചെയ്യുന്നത്.
2002 ൽ ആരംഭിച്ച മാൻപവർ കോൺട്രാക്ടേഴ്‌സ് കുവൈറ്റൈസേഷൻ ഇനിഷ്യേറ്റീവിന് കീഴിൽ, കുവൈറ്റ് പൗരന്മാർക്ക് ന്യായമായ വേതനവും ആനുകൂല്യങ്ങളും എണ്ണ മേഖലയിൽ സ്ഥിരമായ തൊഴിലും നൽകുന്നു.
2024 ൽ തന്നെ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും (കെപിസി) അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഉയർന്ന സ്ഥാനങ്ങളിൽ 100% ദേശീയ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. കുവൈറ്റികളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുക, സ്ഥിരതയുള്ള ജോലികൾ ഉറപ്പാക്കുക, വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് ക്രമേണ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾ ഈ കമ്പനികൾ 100% നേടിയിട്ടുണ്ട്. കുവൈറ്റിൽ വിദേശികൾക്ക് ജോലി ലഭിക്കുന്നത് ഇനിയുള്ള കാലങ്ങളിൽ ബുദ്ധിമുട്ടാണെന്നർത്ഥം
മെഡിസിൻ, എഞ്ചിനീയറിംഗ്, നിയമം, വിദ്യാഭ്യാസം, അക്കൗണ്ട്സ്, ധനകാര്യം തുടങ്ങിയ സാങ്കേതിക തസ്തികകളിൽ വിദേശികളുടെ നിയമനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വളരെ കർശനമാക്കിയിട്ടുണ്ട്. കാരണം ഈ ജോലികളിൽ കുവൈറ്റ് പൗരന്മാർക്ക് മുൻഗണന നൽകുന്നു. മുമ്പ് വിദേശികൾക്ക് ഈ മേഖലകളിൽ ജോലി ലഭിക്കുന്നത് എളുപ്പമായിരുന്നു, എന്നാൽ ഇപ്പോൾ ഈ ജോലികളിലേക്കുള്ള വിദേശ ഉദ്യോഗാർത്ഥികൾ ഒരു ഓൺലൈൻ പ്രൊഫഷണൽ യോഗ്യതാ പരീക്ഷയിൽ വിജയിക്കുകയും തുടർന്ന് ഔദ്യോഗിക സ്ഥാപനങ്ങളിലൂടെയും വിദേശത്തുള്ള കുവൈറ്റ് എംബസികളിലൂടെയും മൂന്ന് മുതൽ അഞ്ച് വർഷം വരെ നീണ്ടുനിൽക്കുന്ന തീവ്രമായ വിദ്യാഭ്യാസ, പ്രവൃത്തി പരിചയ പരിശോധനയ്ക്ക് വിധേയരാകുകയും വേണം.
ഗൾഫ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2024 ഡിസംബർ 31 ലെ കണക്കനുസരിച്ച്, ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ കുവൈറ്റിൽ താമസിക്കുന്നുണ്ട്, ഇത് മൊത്തം ജനസംഖ്യയുടെ ഏകദേശം 20% ആണ്. 2025 ലെ കണക്കുകൾ കാണിക്കുന്നത് കുവൈറ്റിലെ 5,098,000 ജനസംഖ്യയുടെ 70% പ്രവാസികളാണ്, അതിൽ ഏകദേശം 29% പ്രവാസി ഇന്ത്യക്കാരും. 2025 ലെ ആദ്യ പാദ തൊഴിൽ റിപ്പോർട്ട് പ്രകാരം ഏകദേശം 884,000 ഇന്ത്യക്കാർ കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ട്. ബാക്കിയുള്ള ഇന്ത്യക്കാർ കുവൈറ്റിൽ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളോ ആശ്രിതരോ വിദ്യാർത്ഥികളോ ആണ്. കുവൈറ്റിലെ വലിയ ഇന്ത്യൻ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, കുവൈറ്റീവൽക്കരണം ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുന്നത് ഇന്ത്യയിലായിരിക്കും.