പത്തനംതിട്ട: യുവനടിക്ക് അശ്ലീല സന്ദേശമയച്ചെന്നും സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ചെന്നുമുള്ള ആരോപണത്തെ തുടർന്നുണ്ടായ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്തിന് കൈമാറി. അടൂരിലെ വീട്ടില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ ധാര്‍മ്മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് രാജിവെക്കുന്നതെന്നും അല്ലാതെ, കുറ്റം ചെയ്തതുകൊണ്ടല്ല രാജിയെന്നും രാഹുല്‍ ന്യായീകരിച്ചു.
പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് ആണ് ബുധനാഴ്ച രാഹുലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഒരു പ്രവാസി എഴുത്തുകാരിയായ ഹണി ഭാസ്കരൻ കൂടി രാഹുലിൻ്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്നേഹ സംഘടനാ വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രതികരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് പാര്‍ട്ടിയിലും ആവശ്യം ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് രാജി.