പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയുമായിരുന്ന സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി പാലക്കാട് സ്വദേശിനി. ലെെംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് യുവതി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരിന് ഇ-മെയിൽ വഴി പരാതി നല്‍കി. മുൻപ് ആർഎസ്എസ് – ബിജെപി നേതാക്കളെ നേരിൽ കണ്ട് പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറയുന്നു.
കുറച്ചു വര്‍ഷം മുന്‍പ് കൃഷ്ണകുമാറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. തുടർന്ന് എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരെ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറിന് അയച്ച പരാതിയിൽ യുവതി ആരോപിക്കുന്നു.
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായി നടക്കുന്ന ബിജെപി പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാനുള്ള ധാര്‍മികമായ യാതൊരു യോഗ്യതയും കൃഷ്ണകുമാറിനില്ലെന്നും പരാതിക്കാരി പറയുന്നു. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടി നൽകിയിട്ടുണ്ട്.
അതേസമയം ഇത് തനിക്കെതിരേ കുറച്ചുനാള്‍ മുന്‍പ് വന്ന പരാതിയാണെന്നും അത് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി വന്നതാണെന്നും സി. കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
