കൊച്ചി : ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ഇന്നലെ കൊച്ചി പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഇന്നും തുടരും. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച് അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും വേടന് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിയ വേടനെ ഇന്നലെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്താണ് വിട്ടയച്ചത്.
ഒരു യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വേടന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് അവസാനിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നും വേടൻ വ്യക്തമാക്കി. കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നറിയുന്നു
