ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ലെന്നും ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു. സർക്കാരിൻ്റേത് രാഷ്ട്രീയനീക്കമെന്നും പമ്പ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാർ നൽകിയ ഹർജിയിൽ വാദിച്ചിരുന്നു.
പരിപാടി വേണമെങ്കിൽ ഏതെങ്കിലും ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിക്കോട്ടെ എന്നും പമ്പയിൽ വേണമെന്ന് നിർബന്ധം പിടിക്കരുതെന്നുമായിരുന്നു ഹർജിക്കാർ ആവശ്യമുന്നയിച്ചത്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹർജിയിൽ പറയുന്നുണ്ട്. 2022ൽ പമ്പയിൽ ഭജൻ നടത്താൻ അനുവാദം ചോദിച്ചപ്പോൾ സർക്കാർ എതിർത്തിരുന്നു ഇപ്പോൾ അതേ സ്ഥലത്താണ് പരിപാടി നടത്താൻ അനുമതി നല്കിയിരിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു.