തിരുവനന്തപുരം : ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ പരാമർശം പിൻവലിച്ച് ക്ഷമാപണം നടത്തി പതിപക്ഷ നേതാവ് വിഡി സതീശൻ. ‘മന്ത്രി പച്ചക്കള്ളം പറയുന്നു’വെന്ന പരാമർശമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പിൻവലിച്ച് മന്ത്രിയോടും സഭയോടും ക്ഷമാപണം നടത്തിയത്. സർക്കാരിനെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പ്രകീർത്തിച്ചുവെന്ന് ഭക്ഷ്യമന്ത്രി സഭയിൽ പറഞ്ഞതോടെയാണ് മന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് വ്യാഴാഴ്ചത്തെ നിയമസഭാ വേളയിൽ സതീശൻ പറഞ്ഞത്. മുതിർന്ന അംഗം മാത്യു ടി. തോമസിൻ്റെ ഇടപെടലിനെത്തുടർന്ന് തൻ്റെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിച്ച സതീശൻ, പച്ചക്കള്ളം പറയുന്നുവെന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു
പറവൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്യുന്ന വേളയിൽ സതീശൻ സർക്കാരിനെ പ്രകീർത്തിച്ചുവെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പരാമർശം. ഉദ്ഘാടനത്തിൽ വിളക്ക് കൊളുത്തുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നും ഒന്നും സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇതിനോട് അപ്പോൾ വി ഡി സതീശൻ്റെ പ്രതികരണം. തുടർന്നാണ് മന്ത്രി നിയമസഭയിൽ പച്ചക്കള്ളം പറയുകയാണെന്ന പരാമർശം പ്രതിപക്ഷനേതാവിൻ്റെ ഭാഗത്ത് നിന്ന് വന്നത്. സതീശൻ സംസാരിച്ചതിൻ്റെ തെളിവായി തനിക്ക് ലഭിച്ചു ഓഡിയോ അയച്ചുകൊടുക്കാമെന്ന് മന്ത്രി ജി ആർ അനിൽ മറുപടിയും നൽകിയിരുന്നു.
തുടർന്ന് വെള്ളിയാഴ്ച ചേർന്ന നിയമസഭാ വേളയിലാണ് വിഡി സതീശൻ തെറ്റ് തിരുക്കിയുത്. ”മന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന നേരത്തെ അടിയന്തര പ്രമേയ ചർച്ചക്കിടെ പറഞ്ഞത് പിൻവലിക്കുന്നു. അന്നേരത്തെ വികാര വിക്ഷോഭത്തിലാണ് അത്തരമൊരു വാക്ക് ഉപയോഗിച്ചത്. പച്ചക്കള്ളം എന്ന വാക്ക് അൺപാർലമെന്ററിയാണെന്നും ആ വാക്ക് ഉപയോഗിക്കേണ്ടി വന്നതിൽ സഭയോട് ക്ഷമ ചോദിക്കുന്നുവെന്നും” പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ തിരുത്ത് അനുകരണീയ മാതൃകയെന്ന് സ്പീക്കർ എ എൻ ഷംസീർ സഭയെ അറിയിച്ചു.