തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻഷൻ. തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോർഡിന്റെ യോഗത്തിലാണ് സുപ്രധാന തീരുമാനം.
മുരാരി ബാബുവിന്റെ നടപടികളും തീരുമാനങ്ങളും സംശയം ജനിപ്പിക്കുന്നതാണ് എന്ന ബോർഡിന്റെ ബോദ്ധ്യത്തിലാണ് ഈ വിഷയം ദേവസ്വം ബോർഡ് യോഗത്തിൽ അജണ്ടയായി വന്നത്. വിവാദത്തിൽ മുരാരി ബാബുവിന് പ്രധാനമായും രണ്ട് ഘട്ടങ്ങളിൽ പിഴവ് സംഭവിച്ചതായാണ് ബോർഡ് വിലയിരുത്തൽ.
2019-ൽ ദ്വാരപാലക ശില്പത്തിലെ പാളി സ്വർണം ആയിരുന്നുവെങ്കിലും, അത് ചെമ്പാക്കി മാറ്റാനുള്ള ഉത്തരവ് ഇറക്കിയത് മുരാരി ബാബു ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന കാലത്താണ്. ഇവിടെ അദ്ദേഹത്തിന് ഒരു വലിയ പിഴവ് സംഭവിച്ചതായി ബോർഡ് കരുതുന്നു. ദ്വാരപാലക ശില്പത്തിന് അറ്റകുറ്റപ്പണി എന്ന നിലയിൽ അത് 2025-ൽ വീണ്ടും ഉണ്ണികൃഷ്ണ പോറ്റിക്ക് കൊടുത്തുവിടണമെന്ന് ഫയൽ എഴുതിയത് മുരാരി ബാബു ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കാലത്താണ്. ഇവിടെയും മുരാരി ബാബുവിന് വീഴ്ചയുണ്ടായിയെന്നാണ് വിലയിരുത്തൽ.
സസ്പെൻഷൻ നടപടിക്ക് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച മുരാരി ബാബു, ചെമ്പ് തെളിഞ്ഞു കണ്ടതുകൊണ്ടാണ് സ്വർണം പൂശാൻ കൊണ്ടുപോയത് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഉത്തരവിൽ ഒപ്പിട്ടത് താനാണെന്നും, ആ ഉത്തരവിലൂടെയാണ് അത് ചെമ്പ് പാളിയാക്കിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ പറഞ്ഞതനുസരിച്ച്, എത്ര തേയ്മാനം വന്നാലും ആ ചെമ്പുപാളിയിൽ ഒരു തരി സ്വർണമെങ്കിലും അവശേഷിക്കുമെന്നാണ്. ഇതും ചെമ്പ് തെളിഞ്ഞു എന്ന് മുരാരി ബാബു പറഞ്ഞത് കള്ളമാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തതിലൂടെ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള ആദ്യ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇനി ഏതുവിധത്തിലുള്ള ഉദ്യോഗസ്ഥതല അന്വേഷണമാണ് മുരാരി ബാബുവിനെതിരെ നടക്കുക എന്നുള്ള കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെടേണ്ടതുണ്ട്. നിലവിൽ, ഹൈക്കോടതി പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം ഈ വിഷയത്തിൽ നടക്കുന്നുണ്ട്
