തിരുവനന്തപുരം : മൂന്ന് ലക്ഷം സ്ത്രീകൾക്ക് 2025-26 അവസാനിക്കുമ്പോൾ തൊഴിൽ നൽകുകയെന്ന ലക്ഷ്യം പൂർത്തികരിക്കാനൊരുങ്ങി കുടുംബശ്രീ. ‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചത് ഇപ്പോൾ ‘പുതുവത്സരത്തിന് രണ്ട് ലക്ഷം തൊഴിൽ’ എന്നതിൽ എത്തി നിൽക്കുന്നു.15000 രൂപ പ്രതിമാസം വരുമാനം ലഭിക്കുമെന്ന് കണക്കാക്കിയാൽ ഇത് 5400 കോടി രൂപ സാധാരണക്കാരുടെ വീടുകളിൽ അധിക വരുമാനം സൃഷ്ടിക്കുമെന്നാണ് കണക്ക്. ഇതിനേക്കാൾ വലിയൊരു വികസന പദ്ധതി ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ എന്നാണ് ഈ പ്രവർത്തനത്തെക്കുറിച്ച് മുൻ ധനകാര്യ മന്ത്രി കൂടിയായ ടിഎം തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നത്.
ഈ ക്യാമ്പയിയിന് നേതൃത്വം നൽകിയത് കുടുംബശ്രീയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) ഡിവിഷനാണെന്ന് ഐസക്ക് പറയുന്നു. ജോബ് സ്റ്റേഷനുകളിലെ മുഖ്യപ്രവർത്തക ഡിഡിയുജികെവൈ ബ്ലോക്ക് കോർഡിനേറ്ററാണ്. അതുപോലെ തന്നെ ജില്ലാതലത്തിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജറും (ഡി.പി.എം) ഉണ്ട്. സ്റ്റേറ്റ് പ്രോഗ്രാം മാനേജരായ ഷിബു എൻ പിയുടെ നേതൃത്വത്തിൽ ഒരു ടീം ജില്ലകൾതോറും യാത്ര ചെയ്ത പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. തികച്ചും പ്രശംസാവഹമായ പ്രവർത്തനമായിരുന്നു ഇത്. ചീഫ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ ആണ് മൊത്തത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്.
എന്നാൽ തൊഴിൽ ക്യാമ്പയിൻ ഇവരുടെ മാത്രം പ്രവർത്തനമായിരുന്നില്ല. എല്ലാ വെർട്ടിക്കൽ പ്രോഗ്രാമുകളിലെ പ്രവർത്തകരും തൊഴിലുകൾ കണ്ടുപിടിക്കുന്നതിനും മേളകൾ സംഘടിപ്പിക്കുന്നതിനും സജീവമായ പങ്കുവഹിച്ചു. സംസ്ഥാനതല ശില്പശാലയുടെ ലക്ഷ്യം ഇത്തരത്തിലുള്ള ഏകോപിപ്പിച്ചുള്ള പ്രവർത്തനം എങ്ങനെ ശക്തിപ്പെടുത്താം എന്നുള്ളതായിരുന്നു. എല്ലാ വെർട്ടിക്കൽ പരിപാടികളുടെയും സ്കോപ്പിനുള്ളിൽ തൊഴിൽ ക്യാമ്പയിൻ കൊണ്ടുവരുന്നതിന് പ്രയാസമുണ്ടാവില്ലായെന്നതായിരുന്നു ശില്പശാലയിലൂടെ ഉരുത്തിരിഞ്ഞുവന്ന നിഗമനം.
വ്യത്യസ്ത ഡിവിഷനുകൾ ഇപ്പോൾ തന്നെ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ തൊഴിൽ ക്യാമ്പയിനുമായി ബന്ധപ്പെടുത്തുന്നതിനുള്ള ശ്രമവുമുണ്ട്. വേതനാധിഷ്ഠിത തൊഴിൽ പരിപാടിയുടെ സവിശേഷത വിജ്ഞാന കേരളം – കുടുംബശ്രീ മേളകൾ വഴി തെരഞ്ഞെടുക്കുന്ന തൊഴിലാളികളെ തൊഴിൽദാതാവ് പറയുന്ന നൈപുണി പരിശീലിപ്പിച്ച് നൽകുമെന്നുള്ള ഉറപ്പാണ്.
ഡിഡിയുജികെവൈയുടെ കേരളത്തിലെ ട്രാക്ക് റെക്കോർഡ് ദേശീയ ശരാശരിയേക്കാൾ മെച്ചമാണെന്നത് എടുത്തുപറയേണ്ട സവിശേഷത. 2015-16 മുതൽ 2024-25 വരെ 86228 പേരെ പരിശീലനത്തിനെടുത്തു. 78062 പേർ പരിശീലനം പൂർത്തീകരിച്ചു. 56107 പേർക്ക് നിയമനം ലഭിച്ചു. മിനിമം മൂന്ന് മാസം ജോലി കൊടുക്കണമെന്നാണ് ചട്ടം. 45655 പേർ മൂന്ന് മാസം തൊഴിൽ പൂർത്തിയാക്കി. കേരളത്തിൽ 8-10 മാസം പരിശീലനത്തിനുശേഷം ജോലി ശരാശരി ലഭിച്ചൂവെന്നാണ് കണക്ക്. ഇന്ത്യയിൽ ഇത് 6-7 മാസമാണ്.
ഡിഡിയുജികെവൈ പ്രകാരം 2025-26-ൽ കേരളത്തിനു ലഭിച്ചിട്ടുള്ളത് 3500 അവസരങ്ങൾ മാത്രമാണ്. സാധാരണഗതിയിൽ ശരാശരി 15000 തൊഴിലവസരങ്ങളാണ് ഒരു വർഷം ലഭിച്ചുകൊണ്ടിരുന്നത്. ഈ പശ്ചാത്തലത്തിൽ ഡിഡിയുജികെവൈ പ്രവർത്തകരുടെ പരിചയസമ്പത്തും വൈദഗ്ധ്യവും പൂർണ്ണമായും വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിനുവേണ്ടി ഉപയോഗപ്പെടുത്താനാകുമെന്നാണ് ഡോ. തോമസ് ഐസക്ക് പറയുന്നത്.
ഇതിനോടൊപ്പം ഓരോ വെർട്ടിക്കലും അവരുടെ പ്രവർത്തന സ്കോപ്പിൽവരുന്ന തൊഴിൽ പ്രവർത്തനങ്ങളെ ക്യാമ്പയിനുമായി ബന്ധപ്പെടുത്താൻ ബോധപൂർവ്വം ശ്രമിച്ചാൽ 2025-26 വർഷം അവസാനിക്കുമ്പോഴേക്കും മൂന്ന് ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകാനാകും. അത് ഇന്ന് കുടുംബശ്രീ സ്വയംതൊഴിൽ സംരംഭങ്ങളിൽ ജോലിയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കുമെന്നും ഐസക്ക് പ്രത്യാശ പ്രകടിപ്പിച്ചു.
