കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159-ന് പുറത്ത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയുടെ മികവിലാണ് ഇന്ത്യ ആദ്യ ദിനം തന്നെ ദക്ഷിണാഫ്രിക്കയെ പുറത്താക്കിയത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 14 ഓവറുകള്‍ എറിഞ്ഞ ബുംറ വെറും 27 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്.
ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കെ.എല്‍ രാഹുലും (13*), വാഷിങ്ടണ്‍ സുന്ദറുമാണ് (6*) ക്രീസില്‍. 12 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
തുടക്കം നന്നായിയെങ്കിലും ആ മികവ് നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്ക്കായില്ല. എയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കെല്‍ട്ടണും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ആദ്യ വിക്കറ്റില്‍ അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. സ്‌കോര്‍ 57-ല്‍ നില്‍ക്കേ 23 റണ്‍സെടുത്ത് റിക്കെല്‍ട്ടൺ പുറത്തായി. പിന്നാലെ മാര്‍ക്രത്തെയും കൂടാരം കയറി. പിന്നാലെ 11 പന്തുകള്‍ മാത്രം നേരിട്ട ബാവുമയെ (3) കുല്‍ദീപ് യാദവ് ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ നാലാം വിക്കറ്റില്‍ വിയാന്‍ മുള്‍ഡറും ടോണി ഡി സോര്‍സിയും ചേര്‍ന്ന് ടീമിനെ നൂറുകടത്തി. സ്‌കോർ 114-ല്‍ നില്‍ക്കെ മുള്‍ഡറെ കുല്‍ദീപ് യാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ടോണി ഡി സോര്‍സിയെ ബുംറയും മടക്കി. കൈല്‍ വെരെയ്നെയ്ക്കും(16) മാര്‍കോ യാന്‍സനും (0) പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ ദക്ഷിണാഫ്രിക്കന്‍ വാലറ്റം അതിവേഗം ഡ്രസ്സിങ് റൂമിലെത്തി. 74 പന്തില്‍ 15 റണ്‍സുമായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് പുറത്താകാതെ നിന്നു
