Friday, January 9, 2026

അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് സിദ്ദിഖിയുടെ വീട് പൊളിക്കും; അനധികൃത നിർമ്മാണമെന്ന് കണ്ടെത്തൽ

Date:

ഭോപാൽ : അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ മധ്യപ്രദേശിലെ മഹുവിലെ വീട് പൊളിച്ചു നീക്കാൻ നോട്ടീസ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ പേരിലുള്ള റെസിഡൻഷ്യൽ കെട്ടിടം അനധികൃത നിർമ്മാണമാണെന്നാണ് മഹു കണ്ടോൺമെൻ്റ് ബോർഡിൻ്റെ കണ്ടെത്തൽ. മൂന്ന് ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് പതിച്ചിട്ടുള്ളത്. നിർദ്ദേശങ്ങൾ പാലിക്കാത്തപക്ഷം പൊളിച്ചു മാറ്റുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട കക്ഷിയിൽ നിന്ന് ഈടാക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.

മഹുവിലെ മുകേരി മൊഹല്ലയിലെ സർവ്വെ നമ്പർ 245/1245-ൽ സ്ഥിതി ചെയ്യുന്ന ഹൗസ് നമ്പർ 1371, ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ പിതാവായ പരേതനായ മൗലാന ഹമ്മാദിൻ്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏകദേശം 860 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ മൂന്ന് നില കെട്ടിടത്തിൽ അനധികൃതമായി ബേസ്‌മെൻ്റും നിർമ്മിച്ചിട്ടുണ്ട്.

“ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ പിതാവായ പരേതനായ മൗലാന ഹമ്മാദിൻ്റെ വീടിനാണ് ഞങ്ങൾ നോട്ടീസ് നൽകിയത്. അനധികൃത നിർമ്മാണം നീക്കം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് 1924-ലെ കണ്ടോൺമെൻ്റ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം 1996-ലും 1997-ലും വകുപ്പ് നിരവധി കത്തുകൾ നൽകിയിരുന്നു.” – കണ്ടോൺമെൻ്റ് എഞ്ചിനീയർ എച്ച്.എസ്. കലോയ പറയുന്നു. ആവർത്തിച്ച് അറിയിച്ചിട്ടും നിർമ്മാണം നീക്കം ചെയ്തില്ലെന്ന് കലോയ കൂട്ടിച്ചേർത്തു.

കെട്ടിടത്തിലെ താമസക്കാരോ നിയമപരമായ അവകാശികളോ മൂന്ന് ദിവസത്തിനുള്ളിൽ അനധികൃത നിർമ്മാണം നീക്കം ചെയ്യണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. പാലിച്ചില്ലെങ്കിൽ കണ്ടോൺമെൻ്റ് ബോർഡ് പൊളിച്ചുനീക്കൽ നടപടി സ്വീകരിക്കുമെന്നും  നിയമ വ്യവസ്ഥയനുസരിച്ച് ഇതിനുവേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട കക്ഷിയിൽ നിന്ന് ഈടാക്കുമെന്നും  അറിയിക്കുന്നു.

ജാവേദ് അഹമ്മദ് സിദ്ദിഖി ഉൾപ്പെടെയുള്ള മുഴുവൻ കുടുംബവും ഏകദേശം 25 വർഷം മുമ്പ് മഹു വിട്ട് ഹരിയാനയിലെ ഫരീദാബാദിലേക്ക് താമസം മാറിയതായാണ് വിവരം. എന്നാലും വീട്ടിൽ ചില ആളുകൾ താമസിക്കുന്നുണ്ട്. അവർക്കാണ് നോട്ടീസ് കൈമാറിയത്. ജാവേദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ 25 വർഷം പഴക്കമുള്ള ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ അടുത്തിടെ മധ്യപ്രദേശ് പോലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അൽ-ഫലാഹ് യൂണിവേഴ്സിറ്റി അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. മുഖ്യപ്രതി ഡോ. ഉമർ ഉൻ നബി ഉൾപ്പെടെ നിരവധി പ്രതികൾക്ക് ഈ സ്ഥാപനവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യൂണിവേഴ്സിറ്റി അന്വേഷണത്തിൻ്റെ കേന്ദ്രബിന്ദുവായത്.

സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ രേഖകൾ, ഫണ്ടിംഗ് സ്രോതസ്സുകൾ, വിദേശ ഇടപാടുകൾ, സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവ അന്വേഷകർ വിശദമായി പരിശോധിക്കുകയാണ്.
അതേസമയം, വിഷയം അതീവ ഗൗരവമായതിനാൽ, പ്രാദേശിക ഭരണകൂടവും കണ്ടോൺമെൻ്റ് ബോർഡും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് : ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ 4 പോലീസുകാർക്ക് സസ്‌പെൻഷൻ

കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ്...

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വറിനെ എൻഫോഴ്സ്മെൻ്റ്...

‘നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും ജനം വിധിയെഴുതുക’ – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസ്: ഡി മണിക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ് ; മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി. സ്വർണ്ണക്കവർച്ചയുമായി...