കൊച്ചി : കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും ഹൈ-ഫ്രീക്ക്വൻസി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച നിരവധി ടൂറിസ്റ്റ് ബസുകൾ പിടികൂടി മോട്ടോർ വാഹന വകുപ്പ്. എറണാകുളം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സർവ്വീസ് നടത്തിയ ടൂറിസ്റ്റ് ബസുകൾ പിടിയിലായത്.
യാത്രയ്ക്കിടെ വാഹനങ്ങളിലെ ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണത്തിനും അപകടകരമായ ലേസർ ലൈറ്റുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം, എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിൻ്റെ നേത്യത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തിയത്.
പിടികൂടിയ വാഹനങ്ങളിൽ കണ്ടെത്തിയ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തി. ഗുരുതരമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും. മാറ്റങ്ങൾ ഒഴിവാക്കി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നത് വരെ സർവ്വീസ് നടത്തരുതെന്ന വിലക്കുമുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു.
