തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ മൊഴി നൽകി തന്ത്രിമാര്‍. തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്ഐടി ഓഫീസില്‍ നേരിട്ടെത്തിയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും, കണ്ഠരര് മോഹനരരും മൊഴി നൽകിയത്. ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണ് ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ അറ്റകുറ്റപ്പണി നടത്താൻ അനുമതി നല്‍കിയതെന്നും ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ജോലിയെന്നുമാണ് തന്ത്രിമാർ നൽകിയ മൊഴി.
പ്രാഥമികമായ മൊഴിയെടുപ്പിൽ ഉണ്ണികൃഷ്ണന് പോറ്റിയെ അറിയാമെന്ന് രണ്ട് പേരും സമ്മതിച്ചതായും പറയുന്നു. പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്ത്രിമാരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, എ പത്മകുമാറിനായി എസ്ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണ്ണക്കവർച്ചയില്‍ മുഖ്യസൂത്രധാരന്‍ പത്മകുമാറാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നുമാണ് എസ്ഐടിയുടെ വാദം. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
