കൊച്ചി: മുൻകൂറായി പണം അടയ്ക്കാത്തതിന്റെ പേരിൽ ഒരാളുടെയും ജീവൻ രക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. അടിയന്തരഘട്ടങ്ങളിൽ ഓരോ ആശുപത്രിയും സൗകര്യത്തിനനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇവ ആശുപത്രികളുടെ ഉത്തരവാദിത്വമാക്കുന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമവും ചട്ടവും ചോദ്യം ചെയ്ത് നൽകിയ ഹർജികളിലാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ്.
കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. 2018-ൽ സംസ്ഥാനസർക്കാർ പാസാക്കിയ നിയമം നേരത്തേ സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഓരോ രോഗത്തിന്റെയും ചികിത്സാനിരക്കടക്കം പ്രസിദ്ധീകരിക്കമെന്നതടക്കമുള്ള നിയമത്തിലെ വ്യവസ്ഥകൾ ചോദ്യംചെയ്തായിരുന്നു അപ്പീൽ.
എന്നാൽ, ഈ നിയമം ഭരണഘടനാപരമാണെന്നും ഇടപെടാൻ കാരണമില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ ആശുപത്രികൾക്കുൾപ്പെടെ നിയമം ബാധകമാണ്.
