തൃശ്ശൂർ : തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലെ പേ പാർക്കിങ് ഏരിയയിൽ തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. അന്വേഷണത്തിനുശേഷം കൂടുതൽ വിവിരങ്ങൾ വ്യക്തമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
“സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർദ്ധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർദ്ധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും. റെയിൽവെ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപ്പിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവെ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും”- റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് രാവിലെ 6.15 ഓടെയാണ് പാർക്കിങ്ങിൽ തീപ്പിടിത്തമുണ്ടാകുന്നത്. പാർക്ക് ചെയ്തിരുന്ന നൂറിലേറെ ബൈക്കുകൾ തീപ്പിടിത്തത്തിൽ കത്തിനശിച്ചു. അറുനൂറോളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്. ബൈക്ക് ഷെഡ് പൂർണ്ണമായും കത്തിയമർന്നു. മേൽക്കൂരയടക്കം തകർന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയിൽവെ സ്റ്റേഷനും റെയിൽ പാളവും തൊട്ടടുത്ത് തന്നെ ആയതിനാൽ ഉയർന്ന വൈദ്യുതി കടന്നു പോകുന്ന ലൈൻ അടക്കം തൊട്ടടുത്തുണ്ടായിരുന്നു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനും കത്തി.
നിലവിൽ തീ നിയന്ത്രണവിധേയമാണ്. എന്താണ് തീപ്പിടിത്തത്തിന് കാരണം എന്ന് വ്യക്തമല്ല. ഇലക്ട്രിക് സ്കൂട്ടർ കത്തിയാകാം തീപ്പിടിത്തത്തിന് കാരണം എന്നും സൂചനയുണ്ട്. എന്നാൽ ഇതും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
