ഇസ്രയേൽ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ നാല്‍പതിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന ഇറാന്‍ പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ട പ്രത്യാക്രമണം ഇറാൻ ആരംഭിച്ചത്. ഇസ്രയേലിന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ തിരിച്ചടി. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ജറുസലേമിലും തെക്കന്‍ തുറമുഖ നഗരമായ എലാറ്റിലും അപായ സൈറണ്‍ മുഴങ്ങി.
ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം പ്രധാന നഗരങ്ങളില്‍ നിന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക്
മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് സമീപം തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ടെല്‍ അവീവിന് മുകളില്‍ കടുത്ത പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇറാന്‍ തൊടുത്ത മിസൈലുകള്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സാധാരണക്കാര്‍ക്ക് നേരെയുള്ള പ്രകോപനത്തിന് കനത്ത മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ ഇറാന്റെ സൈന്യത്തിന് പുതിയൊരു ചീഫ് കമാൻഡറെ നിയമിച്ചു. കമാൻഡർ-ഇൻ-ചീഫ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഉത്തരവ് പ്രകാരം മേജർ ജനറൽ അമീർ ഹതാമിയെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സൈന്യത്തിന്റെ ചീഫ് കമാൻഡറായി നിയമിച്ചു. 2013 മുതൽ 2021 വരെ ജനറൽ ഹതാമി പ്രതിരോധ മന്ത്രിയായിരുന്നു. സ്ഥാനമൊഴിയുന്ന കമാൻഡർ മേജർ ജനറൽ സയ്യിദ് അബ്ദുൾറഹിം മൗസവിയെ അലി ഖമേനി പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ഭരണകാലത്തെ ‘സത്യസന്ധവും വിലപ്പെട്ടതുമായ ശ്രമങ്ങളെ’ പ്രശംസിക്കുകയും ചെയ്തു