ഗുവാഹത്തി : മ്യാൻമറിലെ തങ്ങളുടെ ക്യാംപുകൾക്കു നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം- ഇൻഡിപെൻഡന്റ് (ഉൾഫ-ഐ). ആരോപണം സൈനിക അധികൃതർ നിഷേധിച്ചു.
പുലർച്ചെ രണ്ടു മുതൽ നാലു വരെ നാഗാലാൻഡിലെ ലോങ്വ മുതൽ അരുണാചൽ പ്രദേശിലെ പാങ്സോ പാസ് വരേയുള്ള മേഖലയിൽ ആക്രമണം നടത്തിയെന്നാണ് ഉൾഫയുടെ ആരോപണം. ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ ‘ലഫ്. ജനറൽ’ നയൻ അസം, ഗണേഷ് അസം, പ്രദീപ് അസം എന്നിവർ കൊല്ലപ്പെട്ടതായും 19 പേർക്ക് പരുക്കേറ്റതായും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മണിപ്പുർ സായുധ ഗ്രൂപ്പുകളായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ടിന്റെ കേഡറുകളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അവർ പറഞ്ഞു.
മ്യാന്മർ സൈന്യവുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ ഗുവാഹത്തിയിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് ഇക്കാര്യം നിഷേധിച്ചു. അതിർത്തി കടന്നുള്ള ആക്രമണം ഉണ്ടായിട്ടില്ല എന്ന് സൈനിക അധികൃതരും അസമിന്റെ മണ്ണിൽ നിന്ന് ഇത്തരം ആക്രമണം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പറഞ്ഞു.