ന്യൂഡൽഹി : അഹമ്മദാബാദ് വിമാനപകടത്തിന് ശേഷം എയർ ഇന്ത്യയുടെ എല്ലാ വിമാനക്കമ്പനികളിലും കൂട്ടത്തോടെ അസുഖാവധിയെടുത്ത് പൈലറ്റുമാർ. ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പുറത്തു വന്നത്. എയർ ഇന്ത്യയിൽ അസുഖ അവധിയിൽ പ്രവേശിക്കുന്ന പൈലറ്റുമാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ ആണ് സ്ഥിരീകരിച്ചത്.
ജൂൺ 16 ന് മാത്രം 51 എയർ ഇന്ത്യ പൈലറ്റുമാർ രോഗബാധിതരായി അവധിയിൽ പോയെന്നാണ് കണക്ക്. എന്നാൽ, വിമാനപകടത്തിന് ശേഷമാണ് വിമാന ജീവനക്കാർ കൂട്ടത്തോടെ അസുഖബാധിതരായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നുള്ള കാര്യം മന്ത്രി നിഷേധിച്ചു.
“AI-171 അപകടത്തിന് ശേഷം എല്ലാ ഫ്ലീറ്റുകളിലുമുള്ള പൈലറ്റുമാരുടെ സിക്ക് ലീവുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് എയർ ഇന്ത്യ റിപ്പോർട്ട് ചെയ്തു. 16.06.2025 ന്, 51 കമാൻഡർമാരും (P1) 61 ഫസ്റ്റ് ഓഫീസർമാരും (P2) ഉൾപ്പെടെ ആകെ 112 പൈലറ്റുമാർ അസുഖാവധിയിൽ പ്രവേശിച്ചു.” – രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
ജൂൺ 12 നാണ് അഹമ്മദാബാദിൽ 260-ൽ അധികം പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനം തകർന്ന് വീണത്. അപകടത്തിന് ശേഷം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഒരു മെഡിക്കൽ സർക്കുലറിൽ, മാനസികാരോഗ്യ സാഹചര്യങ്ങളുടെ പ്രതികൂല ഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വിമാന ജീവനക്കാർക്കും എയർ ട്രാഫിക് കൺട്രോളർമാർക്കും ഇഷ്ടാനുസൃത പരിശീലന കാപ്സ്യൂൾ ഉണ്ടായിരിക്കണമെന്ന് എയർലൈനുകളോട് നിർദ്ദേശിച്ചിരുന്നു. “കൂടാതെ, മാനസികാരോഗ്യ നിരീക്ഷണത്തിൽ, സ്ഥാപനങ്ങൾ (ഷെഡ്യൂൾഡ്, നോൺ-ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർ, എഫ്ടിഒകൾ, എഎഐ) അവരുടെ ജീവനക്കാർക്കായി ഒരു പിയർ സപ്പോർട്ട് പ്രോഗ്രാം (പിഎസ്പി) സ്ഥാപിക്കാൻ നിർദ്ദേശിച്ചു. ഏതൊരു പ്രശ്നത്തെയും തിരിച്ചറിയുന്നതിലും നേരിടുന്നതിലും മറികടക്കുന്നതിലും ഫ്ലൈറ്റ് ക്രൂ/എടിസിഒമാരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ മുൻകരുതലുള്ളതും ശിക്ഷാരഹിതവുമായ പരിപാടിയിലേക്ക് പ്രവേശനം പ്രാപ്തമാക്കുകയും സുഗമമാക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സംഘടനകളുടെ കടമയാണ്,” മോഹോൾ പറഞ്ഞു.
വിമാനാപകടം മൂലം സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് മന്ത്രാലയത്തിന് പ്രത്യേക നയമൊന്നുമില്ലെന്നും സിവിൽ ഏവിയേഷൻ സഹമന്ത്രി പ്രത്യേക രേഖാമൂലമുള്ള മറുപടിയിൽ അറിയിച്ചു.
