ന്യൂഡൽഹി : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ചു രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ
നടപടി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ) ആവശ്യപ്പെട്ടു. പ്രായപൂർത്തിയായ പെൺകുട്ടികൾക്കു നേരെ കയ്യേറ്റമുണ്ടായെന്നും ഇവരുടെ വിശദീകരണം വകവയ്ക്കാതെയാണു പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും സിബിസിഐ ആരോപിച്ചു.
കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണു വെള്ളിയാഴ്ച അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ കന്യാസ്ത്രികൾ സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി എത്തിയ 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാനാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടികളും അതിലൊരാളുടെ സഹോദരനും ഇവിടെ എത്തിയിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരിൽ ആരോ ഒരാൾ തീവ്രവഹിന്ദുത്വ സംഘടനകളിൽപ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ‘നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു ബജ്റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തി. പിന്നാലെ കന്യാസ്ത്രീകളെയും പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
വിഷയത്തിൽ ഇടപെടണമെന്നും കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ജോൺ ബ്രിട്ടസ് എം പി ഛത്തീസ്ഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്കു കത്തയച്ചു. റായ്പുർ ആർച്ച് ബിഷപ് ഡോ. വിക്ടർ ഹെൻറി ഠാക്കൂറുമായി കൂടിക്കഴ്ച നടത്തിയ പി. സന്തോഷ് കുമാർ എംപി, ആനി രാജ എന്നിവർ വിഷയത്തിൽ എല്ലാ പിന്തുണയും നൽകുമെന്നു വ്യക്തമാക്കി. ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയിട്ടുണ്ട്.