തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. വിമാനമിറങ്ങിയപ്പോൾ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെയ്ക്കുകയും വലിയതുറ പോലീസിന് സതീഷിനെ കൈമാറുകയുമായിരുന്നു. സതീഷ് നിലവില്‍ വലിയതുറ പോലീസ് കസ്റ്റഡിയിലാണ്.
അതുല്യയുടെ മരണത്തിൽ സതീഷിനെതിരെ കൊല്ലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജൂലൈ 19 നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. മറ്റൊരു രാജ്യത്ത് കുടി അന്വേഷിക്കേണ്ട കേസായതിനാലാണ് ലോക്കൽ പൊലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടന്നിരുന്നത്.
ഷാർജയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു റിപ്പോർട്ട്. മൃതദേഹം നാട്ടിൽ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്മോർട്ടത്തിന്‍റെ ഫലം കാത്തിരിക്കുന്നതിനിടയിലാണ് നാട്ടിലെത്തിയ സതീഷ് പിടിയിലാകുന്നത്.
