അയർലൻ്റിൽ ഇന്ത്യൻ വംശജർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ്. രാജ്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം പ്രവർത്തകളെന്നും അദ്ദേഹം വ്യക്തമാക്കി.
ഐറിഷ് ജീവിതത്തിന് ഇന്ത്യൻ സമൂഹം നൽകിയ സംഭാവന വിലമതിക്കാത്തതാണെന്ന് ഒരു പ്രസ്താവനയിൽ സൂചിപ്പിച്ച ഹിഗ്ഗിൻസ് അതിന് അഗാധമായ നന്ദിയും പ്രകടിപ്പിച്ചു, പ്രസ്താവന തുടങ്ങുന്നതിങ്ങനെ – “അയർലണ്ടിന്റെ പ്രസിഡന്റ് എന്ന നിലയിൽ, സമ്മർദ്ദത്തിന്റെ ഈ സമയത്ത്, അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തോട് നാമെല്ലാവരും കടപ്പെട്ടിരിക്കുന്ന ആഴമായ നന്ദി പ്രകടിപ്പിക്കാൻ അവരുടെ സമൂഹത്തിലെ ചിലർക്ക് ഞാൻ അവസരം നൽകട്ടെ. വൈദ്യശാസ്ത്രം, നഴ്സിംഗ്, പരിചരണ തൊഴിലുകൾ, സാംസ്കാരിക ജീവിതം, ബിസിനസ്സ്, സംരംഭം എന്നിവയിൽ ഐറിഷ് ജീവിതത്തിന്റെ നിരവധി വശങ്ങൾക്ക് ഈ സമൂഹം നൽകിയിട്ടുള്ളതും തുടർന്നും നൽകുന്നതുമായ സംഭാവനകളെക്കുറിച്ച് നമുക്കെല്ലാവർക്കും ഓർമ്മയുണ്ട്. അവരുടെ സാന്നിധ്യം, അവരുടെ ജോലി, അവരുടെ സംസ്കാരം എന്നിവ നമ്മുടെ പങ്കിട്ട ജീവിതത്തിന് സമ്പുഷ്ടീകരണത്തിന്റെയും ഉദാരതയുടെയും ഉറവിടമാണ്. “
വംശീയമായി പ്രേരിതമായ അക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. സമീപ ആഴ്ചകളിൽ, ഇന്ത്യൻ വംശജരായ താമസക്കാരെ ലക്ഷ്യം വെച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി പൗരന്മാർക്കായി അടിയന്തര സുരക്ഷാ സന്ദേശം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
“ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്ക് നേരെ അടുത്തിടെ നടന്ന നിന്ദ്യമായ ആക്രമണങ്ങൾ, ഒരു ജനത എന്ന നിലയിൽ നമ്മൾ വളരെയേറെ വിലമതിക്കുന്ന മൂല്യങ്ങൾക്ക് കടകവിരുദ്ധമാണ്. അയർലണ്ടിലെ ഏതൊരു വ്യക്തിയെയും, പ്രത്യേകിച്ച് ഏതൊരു ചെറുപ്പക്കാരനെയും, കൃത്രിമത്വത്തിലൂടെയോ പ്രകോപനത്തിലൂടെയോ അത്തരം പെരുമാറ്റത്തിലേക്ക് ആകർഷിക്കുന്നത് നിസ്സംശയമായും അപലപിക്കേണ്ടതാണ്. ” – ഐറിഷ് പ്രസിഡന്റ് പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ ആശയങ്ങൾ പങ്കിടുന്ന ഇടങ്ങൾ ഒരിക്കലും വെറുപ്പിന്റെയോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ആയ സന്ദേശങ്ങളാൽ വിഷലിപ്തമാക്കരുതെന്ന് ഐറിഷ് പൗരൻമാരോട് ഹിഗ്ഗിൻസ് മുന്നറിയിപ്പ് നൽകി “അത്തരം സന്ദേശങ്ങൾ വ്യക്തികളെ മാത്രമല്ല, ഐറിഷ് സ്വഭാവത്തിന്റെ ഏറ്റവും അടിസ്ഥാനപരവും നിലനിൽക്കുന്നതുമായ ആതിഥ്യം, സൗഹൃദം, മറ്റുള്ളവരോടുള്ള കരുതൽ എന്നീ ആശയങ്ങളെ നശിപ്പിക്കുകയും ചെയ്യും” – ഹിഗ്ഗിൻസ് പറഞ്ഞു. എല്ലാ സമൂഹങ്ങൾക്കും സുരക്ഷിതത്വത്തിലും അന്തസ്സിലും പരസ്പര ബഹുമാനത്തിലും ജീവിക്കാൻ കഴിയുന്ന ഒന്നായി അയർലൻഡ് തുടരണമെന്ന പ്രത്യാശയും ഐറിഷ് പ്രസിഡൻ്റ് പങ്കുവെച്ചു.