തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം വിരുന്ന് സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സർവ്വകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാർ-രാജ്ഭവൻ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കുന്നില്ല.
സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സാധാരണ നടത്താറുള്ള അത്താഴ വിരുന്നാണ് അറ്റ്‌ഹോം പരിപാടി. രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായാണ് ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ലെങ്കിലും ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിപാടിക്കെത്തിയിട്ടുണ്ട്.
രാജ്ഭവനിൽ അടുത്തിടെ നടന്ന പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച സാഹചര്യത്തിൽ മന്ത്രിമാർ പരിപാടികൾ ബഹിഷ്‌കരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വകലാശാല വിഷയങ്ങളിൽ സർക്കാർ-ഗവർണർ പോര് തുടങ്ങിയത്. വിഷയത്തിൽ മന്ത്രിമാരായി ആർ ബിന്ദുവും പി രാജീവും രാജ്ഭവനിലെത്തി ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദ്ദേശത്തെ ചൊല്ലി സർക്കാർ-ഗവർണർ പോര് മുറുകിയിരുന്നു