താമരശ്ശേരി: മലബാറിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വൈകീട്ട് നാലിന് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാർ നൽകുന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് വയനാട് തുരങ്കപാത. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.വാണിജ്യ വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം സാദ്ധ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളമാണുള്ളത്. കോഴിക്കോട് ജില്ലയില്‍ മുറിപ്പുഴ-മുത്തപ്പന്‍പുഴ-ആനക്കാംപൊയില്‍ റോഡുമായും വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡുമായുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുക. 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ടത്തുരങ്കങ്ങളാണ്.
നാലുവര്‍ഷമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാടിന്റെ യാത്രാദുരിതത്തിന് അറുതിയാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് നിര്‍മ്മാണ ഏജന്‍സി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. വനഭൂമി നേരത്തേതന്നെ കൈമാറിയതാണ്. 90 ശതമാനം സ്വകാര്യഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, പട്ടികസമുദായ ക്ഷേമവകുപ്പ് മന്ത്രി ഒ.കേളു എംഎല്‍എമാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, പി.ടി.എ. റഹീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.