(Photo Courtesy : X)
ഗാസ: ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ. നഗരം പിടിച്ചെടുക്കാൻ കരസേന ബോംബാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇന്നു മാത്രം അറുപതിലേറെപ്പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾ കരയുദ്ധം ആരംഭിച്ചുവെന്ന് അറിയിച്ച് ഗാസമുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് സമ്പൂർണ്ണ സൈനിക നടപടിയെന്ന് വ്യക്തമാക്കും വിധത്തിലുള്ള ഒരു മാപ്പും ഇസ്രയേൽ സേന എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

(ഫോട്ടോ : കെട്ടുപോകയോ ആ സൂര്യൻ, കൈവിട്ടുപോകുമോ ഈ കുഞ്ഞിൻ പട്ടം! –ഗാസയിലെ വിങ്ങും കാഴ്ചകൾ )
ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയിൽ നിന്ന് പലസ്തീനികൾ കൂട്ടപ്പലായനം തുടരുന്നതായി ബിബിസിയും ദി ഗാർഡിയനും റിപ്പോർട്ട് ചെയ്യുന്നു. കൈയിലുള്ളതെല്ലാം ഇട്ടെറിഞ്ഞ് ജനം ജീവനുമായി ഗാസയിൽ നിന്ന് കുടിയിറങ്ങുകയാണ്.
ഇതിനിടെ, പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുകയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേലിന്റെ കനത്ത ബോംബാക്രമണത്തോടൊപ്പം കടുത്ത പട്ടിണി കൂടെ നേരിടുകയാണ് പലസ്തീൻ ജനത. പട്ടിണികൊണ്ട് നൂറുകണക്കിന് കുഞ്ഞുങ്ങൾ മരിക്കുന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കരയുദ്ധം കൂടി കൊടുമ്പിരികുത്തി കടന്നു വരുന്നത്.
അൽ റാഷിദ് തീരദേശ റോഡിൽ കൂടി പലായനം ചെയ്യാൻ ഇസ്രയേൽ അനുമതി നൽകിയിട്ടുണ്ട്. വൻതോതിൽ തിക്കും തിരക്കുമാണ് ഈ റോഡിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. കാറുകളുടേയും ട്രക്കുകളുടേയും നീണ്ട നിര റോഡ് മുറിച്ച് കടക്കുന്നതിന് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബോംബാക്രമണം ശക്തമായ സാഹചര്യത്തിൽ നിരവധി പേർ വഴിയിൽ കുടുങ്ങികിടക്കുന്നതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.