കൊച്ചി : സംസ്ഥാനത്ത് ഓപ്പറേഷൻ നുംഖൂർ എന്ന് പേരിട്ട് കസ്റ്റംസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നൽകി നടൻ ദുൽഖര്‍ സൽമാൻ. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖര്‍ ഹര്‍ജിയിൽ പറയുന്നു. ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ കാറുകളുമാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇവയിലൊന്നാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ‘
നിയമപരമായി തന്നെയാണ് ഇടപാടുകളെല്ലാം നടത്തിയിരിക്കുന്നതെന്നും ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടി എന്നുമാണ് ദുൽഖര്‍ ഹർജിയിൽ വ്യക്തമാക്കിയത്. വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു
ദുൽഖറിനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസെങ്കിലും ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ദുൽഖറിന്റെതെന്ന് സംശയിക്കുന്ന രണ്ടു വാഹനങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും ദുൽഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഓപ്പറേഷൻ നുംഖോർ തുടരുകയാണ് കസ്റ്റംസ്. കള്ളക്കടത്ത് വാഹനങ്ങളാണെന്ന് സംശയിക്കുന്ന 150 എപ്ലത്തിൽ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്. അടിമാലിയിൽ നിന്നും കൊച്ചി കുണ്ടന്നരിൽ നിന്നുമായി ഇന്നലെ രണ്ടു വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു.
