ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം അതീവ മോശാവസ്ഥയിലാണ്. തിങ്കളാഴ്ച രാവിലെ 7.30 ആയപ്പോഴേക്കും ദേശീയ തലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) അതീവ മോശവസ്ഥയായ 335 ആണ്. മിക്ക മോണിറ്ററിംഗ് സ്റ്റേഷനുകളിലും 300-ന് മുകളിലാണ് മലിനീകരണ തോത് രേഖപ്പെടുത്തിയത്.
മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (GRAP) സ്റ്റേജ് II ഞായറാഴ്ച മുതൽ ദേശീയ തലസ്ഥാന മേഖലയിൽ (NCR) എയർ ക്വാളിറ്റി മാനേജ്മെൻ്റ് കമ്മീഷൻ (CAQM) നടപ്പിലാക്കിയിട്ടും വായു ഗുണനിലവാരത്തിൽ കുറവുണ്ടായി. ഒക്ടോബർ 14 മുതൽ പ്രാബല്യത്തിലുള്ള സ്റ്റേജ് I നടപടികൾക്ക് പുറമെയാണിത്.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, ഞായറാഴ്ച രാത്രി ഡൽഹിയിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 24 എണ്ണത്തിലും അതീവ മോശം വിഭാഗത്തിലുള്ള വായു ഗുണനിലവാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ ആനന്ദ് വിഹാർ നഗരത്തിൽ ഏറ്റവും വിഷലിപ്തമായ അന്തരീക്ഷമാണ് റിപ്പോർട്ട് ചെയ്തത്. AQI 417 എന്ന ‘അതീവ ഗുരുതരം’ (severe) എന്ന വിഭാഗത്തിലാണ് എത്തി നിൽക്കുന്നത്.
ന്യൂഡൽഹി പ്രദേശത്ത് എക്യൂഐ 367 ആയും വിജയനഗറിൽ (ഗാസിയാബാദ്) 348 ആയും നോയിഡയിൽ 341 ആയും നോയിഡ സെക്ടർ 1-ൽ 344 ആയും ഗുരുഗ്രാമിൽ 283 ആയും രേഖപ്പെടുത്തി.
ഞായറാഴ്ച വൈകുന്നേരം വസീർപൂർ (364), വിവേക് വിഹാർ (351), ദ്വാരക (335), ആർകെ പുരം (323) ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ “അതീവ മോശം” വിഭാഗത്തിലുള്ള വായു ഗുണനിലവാരമാണ് രേഖപ്പെടുത്തിയത്. സിരി ഫോർട്ട്, ദിൽഷാദ് ഗാർഡൻ, ജഹാംഗീർപുരി എന്നിവിടങ്ങളിൽ AQI 318 ആയും പഞ്ചാബി ബാഗിൽ 313 ആയും നെഹ്‌റു നഗറിൽ 310 ആയും അശോക് വിഹാറിൽ 305 ആയും ബവാനയിൽ 304 ആയും രേഖപ്പെടുത്തിയതായി സിപിസിബി ഡാറ്റ വ്യക്തമാക്കുന്നു.
വായു ഗുണനിലവാരം ദീപാവലിക്ക് ശേഷമുള്ള ചൊവ്വാഴ്ചയോടെ ‘അതീവ ഗുരുതരം’ എന്ന അവസ്ഥയിലേക്ക് എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ചത്തെ താപനില പരമാവധി 33 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞത് 21 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും IMD പ്രവചിക്കുന്നു. GRAP നടപടികളുടെ സ്റ്റേജ് II നടപ്പിലാക്കുന്നതിനു പുറമെ, പൊടി നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രദേശത്തെ വായു മലിനീകരണം തടയുന്നതിനുള്ള സമഗ്രമായ നയത്തിൽ പറഞ്ഞിരിക്കുന്ന സമയപരിധികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ ഏജൻസികൾക്കും CAQM നിർദ്ദേശം നൽകി.
നിയന്ത്രിത സമയപരിധിക്കുള്ളിൽ ഡൽഹി-എൻസിആറിൽ ഗ്രീൻ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നഗരത്തിലെ മലിനീകരണ തോത് വർധിച്ചത്. കോടതി ഉത്തരവ് പ്രകാരം, പടക്കം രാവിലെ 6 നും 7 നും ഇടയിലും, രാത്രി 8 നും 10 നും ഇടയിൽ മാത്രമേ അനുവദിക്കൂ. ഒക്ടോബർ 18 മുതൽ 20 വരെയാണ് പടക്കങ്ങളുടെ വിൽപ്പനയ്ക്ക് അനുമതി നൽകിയിരുന്നത്.
