പത്തനംതിട്ട : റ ബ്രാൻഡ് അരി കൊണ്ടുണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പറയുന്ന പരാതിയിൽ അരിയുടെ ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാന് നോട്ടീസ്. ഡിസംബർ 3 ന് നേരിട്ട് ഹാജരാകാൻ കാണിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്.
വിവാഹ ചടങ്ങിനായി വാങ്ങിയ 50 കിലോ റോസ് ബ്രാൻഡ് ബിരിയാണി അരിയുടെ കവറിൽ പാക്കിംഗ് തീയ്യതിയും കാലാവധി തീയതിയും ഇല്ലെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ നിന്നുള്ള കാറ്ററിംഗ് ജീവനക്കാരനായ പി.എൻ. ജയരാജൻ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്.
റോസ് അരി കൊണ്ടുണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയിൽ പറയുന്നു.
ദുൽഖർ സൽമാൻ അഭിനയിച്ച ബ്രാൻഡിന്റെ പരസ്യത്തിൽ സ്വാധീനിച്ചാണ് അരി വാങ്ങിയതെന്നാണ് ഹർജിക്കാരൻ്റെ അവകാശവാദം. ഈ സംഭവം തന്റെ കാറ്ററിംഗ് ബിസിനസിന്റെ വിശ്വാസ്യതയെ തകർത്തുവെന്നും ഇത് നിരവധി വിവാഹ ബുക്കിംഗുകൾ റദ്ദാക്കുന്നതിലേക്ക് നയിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. പ്രതിയിൽ നിന്ന് 10,250 രൂപ, അരിയുടെ വില, കോടതി ചെലവുകൾ എന്നിവയ്ക്ക് പുറമേ 5 ലക്ഷം രൂപ നഷ്ടപരിഹാരം കൂടി നൽകണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
റോസ് ബ്രാൻഡ് ബിരിയാണി റൈസിന്റെ മാനേജിംഗ് ഡയറക്ടർ, അരി വാങ്ങിയ പത്തനംതിട്ടയിലെ മലബാർ ബിരിയാണി ആൻഡ് സ്‌പൈസസിന്റെ മാനേജർ, ദുൽഖർ സൽമാൻ എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പേരും നോട്ടീസിൽ നൽകിയിരിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ്റെ നിർദ്ദേശം.
