തിരുവനന്തപുരം : സംസ്ഥാനത്ത് പ്രഖ്യാപിച്ച തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടക്കും. ഡിസംബര്‍ 9നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ വോട്ടെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. രണ്ടാം ഘട്ടത്തിൽ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകൾ ഉൾപ്പെടും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 21നാണ്. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ന് ആണ്. വ്യാജ വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14-ന് പ്രസിദ്ധീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക വാര്‍ഡ് വിഭജനത്തിനുശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുന്‍പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനലാണ് രാഷ്ട്രീയ പാർട്ടികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. നേരത്തെ സ്ഥാനര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് ഒരു മുഴം മുന്നിലാണ്. സര്‍ക്കാരിന്റെ വികസനനേട്ടം പ്രചാരണായുധമാക്കി ഇറങ്ങാനാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്‍ഡിഎയും പരമാവധി വോട്ടും സീറ്റും ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു.
