കൊച്ചി : എറണാകുളം തമ്മനത്ത് ജല അതോരിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകര്‍ന്ന് അപകടം. ഒന്നേകാല്‍ കോടി ലിറ്ററിന്റെ സംഭരണശേഷിയുള്ള ടാങ്കാണ് തകർന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെങ്കിലും വീടുകളുടെ മതിലുകളും റോഡുകളും തകര്‍ന്നു. വീടുകളിലേക്ക് വെള്ളം കയറി ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ചെളിയും മറ്റു മാലിന്യങ്ങളും കയറി പല വീടുകളും നാശമായി. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒഴുകി നീങ്ങി.
പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. നാട്ടുകാര്‍ വിളിച്ചറിയിച്ചപ്പോഴാണ് അധികൃതരും വാട്ടര്‍ അതോരിറ്റിയും വിവരമറിഞ്ഞത്. ഉറക്കത്തിനിടെയായതിനാല്‍ പലരും അപകടം അറിയാന്‍ വൈകി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പ്രദേശവാസികള്‍ ഏറെ നേരം പരിഭ്രാന്തരായി. ഉരുൾപൊട്ടലിന് സമാനമായ വെള്ളത്തിൻ്റെ കുത്തൊഴുക്കായിരുന്നു പലരും കണ്ടത്.
കാലപ്പഴക്കമാണ് വാട്ടര്‍ ടാങ്ക് തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. നഗരത്തിലെ പ്രധാന വാട്ടര്‍ ടാങ്കുകളിലൊന്നാണിത്. കൊച്ചി നഗരത്തിന്റേയും തൃപ്പൂണിത്തുറയുടേയും വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തുന്നത് ഇവിടെ നിന്നാണ്. ടാങ്ക് തകർന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമുള്ള ജലവിതരണത്തെ കാര്യമായി ബാധിച്ചേക്കും. നാലുമണിയോടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായത്.
ഉറക്കത്തിനിടെയായതിനാല്‍ പലരും അപകടം അറിയാന്‍ വൈകി. വീടുകളിലേക്ക് ചെളിയും മറ്റു മാലിന്യങ്ങളും കയറിയിട്ടുണ്ട്. തൃപ്പൂണിത്തുറ ഭാഗത്തേക്കും നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്കുമുള്ള ജലവിതരണത്തെ കാര്യമായി ബാധിച്ചേക്കും. നാലുമണിയോടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായത്.
