ബംഗളൂരു : ബംഗളൂരുവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ ഒരു കൂട്ടം ആളുകൾ നമസ്‌ക്കരിച്ചതിനെതിരെ ബിജെപി രംഗത്തെത്തി ബിജെപി. ഗുരുതര സുരക്ഷാവീഴ്ചയാണിതെന്നാണ് ബിജെപിയുടെ ആരോപണം.
”അതീവ സുരക്ഷാ വിമാനത്താവള പരിസരത്ത് എങ്ങനെയാണ് പ്രാർത്ഥനകൾ നടത്തുന്നത്? ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി2 ടെർമിനലിനുള്ളിൽ ഇതെങ്ങനെ അനുവദിച്ചു? മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി പ്രിയങ്ക് ഖാർഗെ, നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ?” – ഇത്തരം സംഭവങ്ങളോട് കണ്ണടയ്ക്കുകയും ആർഎസ്എസ് പ്രവർത്തനങ്ങളെ എതിർക്കുകയും ചെയ്യുന്ന സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാരിൻ്റെ കപടതയാണിതെന്ന് ബിജെപി വക്താവ് വിജയ് പ്രസാദ് എക്സിൽ വിമർശിച്ചു. വെളുത്ത വസ്ത്രം ധരിച്ച നിരവധി പേർ വരിയായി നിന്ന് വിമാനത്താവളത്തിനുള്ളിൽ നമസ്‌ക്കരിക്കുന്നത് എന്ന് കരുതുന്ന ഒരു വീഡിയോയും ബിജെപി വക്താവ് പോസ്റ്റ് ചെയ്തു. പ്രാർത്ഥന നടക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തായി നിലയുറപ്പിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) രഹസ്യാത്മകതയെയും ഒരു സംഘടനയായി രജിസ്റ്റർ ചെയ്യാത്തതിനെയും ചോദ്യം ചെയ്ത് ഈ മാസം ആദ്യം കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ നടത്തിയ പരാമർശങ്ങളെകൂടി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ബിജെപി രംഗത്തെത്തിയിട്ടുള്ളത്.
“ആർഎസ്എസ് അവരുടെ പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിൽ നിന്ന് അനുമതി തേടുകയും ഒരു സംഘടനയായി രജിസ്റ്റർ ചെയ്യുകയും ചെയ്താൽ പ്രശ്നമില്ല. ഇന്ത്യൻ നിയമങ്ങളെയും ഭരണഘടനയെയും അവർക്ക് ഇത്ര ഭയമെന്തിനാണ്? എന്തുകൊണ്ടാണ് അവർ ഇത്ര രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്? രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടനയ്ക്ക്” എങ്ങനെയാണ് രാജ്യത്തുടനീളം വലിയ റാലികൾ നടത്താൻ കഴിയുക? ” – കർണ്ണാടകയിൽ ആർഎസ്എസ്സിൻ്റെ പദസഞ്ചലനത്തിന് അനുമതി നിഷേധിച്ച് കൊണ്ട് മന്ത്രി പ്രിയങ്ക് ഖാർഗെ നടത്തിയ ഈ പരാമർശമാണ് ഇതിനോട് ബന്ധപ്പെട്ട് ബിജെപി ഉയർത്തിക്കാടുന്നത്.
