തിരുവനന്തപുരം : ലൈംഗികാതിക്രമ പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം വ്യാഴാഴ്ചയും തുടരും. ഇതിന് ശേഷമായിരിക്കും മുൻകൂർ ജാമ്യാപേക്ഷയിലെ വിധി ഉണ്ടാകുക.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ബുധനാഴ്ച ഒന്നര മണിക്കൂറിലേറെ സമയം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച തെളിവുകൾ കോടതി പരിശോധിച്ചു. ഇതിന് ശേഷം കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ അനുമതി ചോദിച്ചു. ഇത് കോടതി അനുവദിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാൽ, വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു.
രാഹുലിന്റെ അഭിഭാഷകൻ യുവതിക്കെതിരായ തെളിവുകളായി പെൻഡ്രൈവുകളും വീഡിയോകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബലാത്സംഗവും ഗർഭഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ അംഗീകരിച്ചിട്ടുണ്ട്.
പെൺകുട്ടിയുമായി പരിചയമുണ്ട്. പ്രണയബന്ധമുണ്ടായിരുന്നു. പെൺകുട്ടി പറഞ്ഞതുപോലെ ഫ്ലാറ്റിൽ എത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ അംഗീകരിക്കുന്നുണ്ട്. എന്നാൽ, ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗർഭഛിദ്രം ചെയ്തിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. അഡ്വ. ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായത്.
ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണമായേക്കാമെന്നും കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും രാഹുൽ സ്ഥിരം കുറ്റവാളിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണവുമായി രാഹുൽ സഹകരിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഇതിനെ മറുവാദം ഉന്നയിച്ച് പ്രോസിക്യൂഷൻ എതിർത്തു. .
ഡിജിറ്റൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പറയുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിയെ ബോധിപ്പിച്ചു. നടന്നത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നും രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പരാതിക്കാരി ചാറ്റുകളും കോളുകളും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചുവെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കുമെന്ന് വാദിച്ച പ്രോസിക്യൂഷൻ, ബലാത്സംഗം നടന്നതിന് തെളിവുകളുണ്ടെന്നും അതിജീവിത ഗർഭിണിയായി ഇരിക്കുന്ന അവസ്ഥയിൽ പോലും ബലാത്സംഗം ചെയ്യുകയും, ശേഷം അശാസ്ത്രീയമായി നിർബ്ബന്ധിത ഗർഭഛിദ്രം നടത്തി എന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. യുവതിയെ രാഹുൽ ക്രൂരമായി ഉപദ്രവിച്ചു. അവരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് രാഹുൽ തള്ളിവിട്ടുവെന്നും ബോധിപ്പിച്ചു.
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയത്. ഈ കേസിൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കാനിരിക്കെയാണ് ചൊവ്വാഴ്ച മാങ്കൂട്ടത്തിലിനെതിരെ ബംഗളുരുവിൽ നിന്നുള്ള 23കാരിയുടെ പീഡന പരാതികൂടി വാർത്തകളിൽ നിറയുന്നത്. കെപിസിസി പ്രസിഡന്റിനും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇമെയിൽ വഴിയാണ് പരാതി അയച്ചത്. വിവാഹം വാഗ്ദാനം നൽകി ഹോംസ്റ്റേയിലേക്ക് ക്ഷണിച്ച ശേഷം മാങ്കൂട്ടത്തിൽ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഇ-മെയിൽ വഴി വന്ന പരാതി സ്ഥിരീകരിച്ച കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, പരാതി ഡിജിപിക്ക് കൈമാറിയതായി വ്യക്തമാക്കി.
ലൈംഗികചൂഷണ ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഷനിലാണ്.
