കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള നാലുപ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്ന പ്രതികരണവുമായി അന്വേഷണ സംഘം മുന്‍ മേധാവി ബി സന്ധ്യ. ഗുഢാലോചന തെളിയിക്കുക എപ്പോഴും ഒരു വെല്ലുവിളിയാണെന്നും സന്ധ്യ കൂട്ടിച്ചേർത്തു.
“അന്വേഷണ സംഘം മികച്ച ജോലിയാണ് ചെയ്തത്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടര്‍മാരും നല്ല ജോലി ചെയ്തിട്ടുണ്ട്. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു. അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും. ഒരുപാട് വെല്ലുവിളികള്‍ വിചാരണവേളയില്‍ നേരിട്ടുണ്ട്. മേല്‍ക്കോടതിയില്‍ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും”- ബി സന്ധ്യ വ്യക്തമാക്കി.
കേസില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കൂട്ട ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ചുമത്തിയിരിക്കുന്നത്.
സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍ ബി, വിജീഷ് വി പി, സലിം എച്ച് എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ദിലീപ് ഉൾപ്പെടെ ചാള്‍സ് തോമസ്, സനില്‍കുമാര്‍ എന്ന മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നീ നാല് പേരെയാണ് കോടതി വെറുതെ വിട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വർഗീസിൻ്റേതാണ് ആണ് വിധി.
