കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് അഡ്വ. രാമൻ പിള്ള. ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്നും പോലീസ് വേട്ടയാടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനയില്‍ ഐജി ബി സന്ധ്യയുടെ പങ്ക് സംശയിക്കുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ ഇറക്കിയത് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ദിലീപിനെതിരെ ഒരു തെളിവുമില്ലാത്തതിനാൽ വെറുതെ വിടുമെന്ന് ഉറപ്പായിരുന്നു. അരനൂറ്റാണ്ടായി ഇതുപോലെ ഒരു തെളിവുമില്ലാത്ത കേസ് ഞാൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ദിലീപ് അഡ്വ. രാമൻ പിള്ളയെ വീട്ടിലെത്തി കണ്ടു. ആദ്യഘട്ടത്തില്‍ മറ്റൊരഭിഭാഷകനെ ഏല്‍പ്പിച്ച കേസ് രാമന്‍ പിള്ളക്ക് കൈമാറിയ ശേഷമാണ് 83 ദിവസത്തെ ജയിലിൽ കഴിഞ്ഞ ദിലീപിന് ജാമ്യം പോലും കിട്ടിയത്. പ്രോസിക്യൂഷന്‍ തെളിവുകള്‍ പൊളിക്കാനും പ്രതിഭാഗത്തിന്‍റെ വാദങ്ങള്‍ കോടതിയില്‍ ശക്തമായി അവതരിപ്പിക്കാനും രാമന്‍ പിള്ള നേരിട്ടു തന്നെ വിചാരണ വേളയിലുടനീളം ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായി. വിചാരണ കോടതി മുതല്‍ സുപ്രിം കോടതി വരെ ദിലീപിന് വേണ്ടി നിരവധി ഹര്‍ജികശ രാമന്‍ പിള്ള അസോസിയേറ്റ്സ് നിരവധി തവണ ഫയല്‍ ചെയ്തിരുന്നു.
