[Photo Courtesy : X]
വഡോദര : വിരാട് കോലിയുടെ കിടിലൻ ബാറ്റിങ്ങ് മികവിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ്
ജയം. ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 300 റൺസിന് പുറത്തായി. ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ1- 0 ത്തിന് മുന്നിലെത്തി.
91 പന്തിൽ 93 റൺസ് നേടിയ വിരാട് കോലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത്. നായകൻ ശുഭ്മാൻ ഗിൽ 56 റൺസും ശ്രേയസ് ഐയ്യർ 49 റൺസും നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് ഓപ്പണർമാരായ ഹെൻറി നിക്കോൾസും ഡെവോൺ കോൺവെയും തകർപ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 117 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. നിക്കോൾസ് 69 പന്തിൽ 62 റൺസ് നേടിയപ്പോൾ കോൺവെ 67 പന്തിന്റെ 56 റൺസ് നേടി. പിന്നാലെ എത്തിയ വിൽയങ്ങിന് (12) പിടിച്ച് നിൽക്കാനായില്ല. എന്നാൽ ഡാരി മിച്ചൽ നേടിയ 83 റൺസാണ് കീവീസിന് താരതമ്യേന മികച്ച സ്കോർ സമ്മാനിച്ചത്. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീണതാണ് കീവിസിന്റെ സ്കോർ 300 റൺസിൽ ഒതുങ്ങാൻ കാരണമായത്.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 8 ഓവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ രോഹിത്ത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് മോശമല്ലാത്ത തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർത്ത് 39 റൺസ് കൂട്ടിച്ചേർത്തു. മൂന്നാമന്നായി ക്രീസിലെത്തിയ വിരാട് കോലി തുടക്കം മുതൽ തന്നെ തകർപ്പൻ ഫോമിലായിരുന്നു. ഗില്ലും കോലിയും ചേർന്ന് 118 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇന്ത്യ അനായാസ വിജയം മുന്നിൽക്കണ്ടു. എന്നാൽ 56 റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെ 27-ാം ഓവറിൽ ആദിത്യ അശോക് പുറത്താക്കി.തുടർന്ന് ക്രീസിൽ ഒന്നിച്ച കോലി ശ്രേയസ് സഖ്യം ഇന്ത്യയുടെ ഇന്നിംഗ് മുന്നോട്ട കൊണ്ടുപോയി.
മത്സരത്തിന്റെ 40-ാം ഓവറിൽ 93 റൺസ് നേടിയ കോലിയെ നഷ്ടപ്പെട്ടു. ജാമിസണായിരുന്നു വിക്കറ്റ്. പിന്നീട് വന്ന രവീന്ദ്ര ജഡേജയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 42-ാം ഓവറിൽ അർദ്ധ സെഞ്ച്വറിയ്ക്ക് ഒരു റൺസ് അകലെ ശ്രേയസ് ഐയ്യർ കൂടി വീണതോടെ കീവീസ് മത്സരം തിരിച്ചു പിടിച്ചു എന്ന് തോന്നിച്ചതാണ്. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച ഹർഷിത് റാണ(29)യുടേയും കെഎൽ രാഹുലിൻ്റെയും മികവിൽ (29) ഇന്ത്യ വിജയം നേടി.
