ആലപ്പുഴ: ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും കാലത്ത് യൂത്ത് കോൺഗ്രസിൽ അനഭിലഷണീയ പ്രവണതകൾ കടന്നുകൂടിയെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ക്യാമ്പ് എക്‌സിക്യുട്ടീവിൽ വിമർശനം. സംഘടനാകാര്യങ്ങൾക്ക് കച്ചവടസ്വഭാവത്തിലുള്ള വാക്കുകൾ ഉപയോഗിച്ചെന്നും സംഘടനാ മീറ്റുകളെ തെറ്റായി അഭിസംബോധന ചെയ്യുന്നതിൽ ജാഗ്രത വേണമെന്നും പ്രമേയം പറയുന്നു.
‘സംഘടനാപരമായി അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ഓരോരുത്തരും സ്വയം ചിന്തിക്കുന്നതോടൊപ്പം കഴിഞ്ഞ അര ദശാബ്ദത്തിലായി സംഘടനയിൽ അനഭിലഷണീയമായി കടന്നുവന്ന പുട്ടിന് പീര ചേർക്കുന്നത് പോലെയുള്ള ബിസിനസ് മീറ്റ്, റാങ്ക് ആൻഡ് ഫയൽ തുടങ്ങിയ പ്രയോഗങ്ങൾ പോസ്റ്റ് ട്രൂത്ത് കാലത്തിന്റെ കച്ചവട താല്പര്യങ്ങളുടെ ഒളിച്ചുകടത്തലാണ് എന്ന് കമ്മിറ്റി വിലയിരുത്തുന്നു’ – പ്രമേയം ചൂണ്ടിക്കാട്ടുന്നു.
‘താഴെ തട്ടിൽ പണിയെടുത്തു കടന്നുവന്ന യുവചേതനയുടെ സംഘടനാപരമായ ഒത്തുചേരലുകൾ, ചർച്ചകൾ എന്നിവ നാളെയുടെ കോൺഗ്രസിന്റെയും ഈ നാടിന്റെയും രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ദിശാ സൂചികകൾ ആണ്. അല്ലാതെ ഏതെങ്കിലും മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികളുടെ കോഫി ടേബിൾ അല്ല എന്ന് ഓർമ്മിപ്പിക്കുകയാണെന്നും’ പ്രമേയത്തിൽ പറയുന്നു.
ജനങ്ങൾ തങ്ങൾക്ക് വേണ്ട എന്ന് ഒന്നിലധികം തവണ വിധിച്ച സ്ഥാനാർത്ഥികളെ അവർക്ക് മേൽ വീണ്ടും കെട്ടിവെയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആ പരീക്ഷണങ്ങൾക്കായി ഒഴിച്ചിട്ടവയല്ല ആലപ്പുഴയിലെ നിയമസഭ മണ്ഡലങ്ങളെന്നും നേതൃത്വം തീരുമാനിക്കേണ്ടതുണ്ടെന്നും പ്രമേയം ശക്തമായി വ്യക്തമാക്കുന്നു..
2020ലാണ് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന അദ്ധ്യക്ഷനാകുന്നത്. ഷാഫി പദവിയിൽ നിന്നും ഇറങ്ങിയതിന് ശേഷം 2023 നവംബറിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി. ലൈംഗികാതിക്രമണ ആരോപണം ഉയർന്നതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.
