തിരുവനന്തപുരം : വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകൻ വി എ അരുൺ കുമാർ. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തൂരുമാനമെടുത്തിട്ടില്ലെന്നും സി പി എം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് അരുൺ കുമാർ വ്യക്തമാക്കി. അച്ഛന് പത്മവിഭൂഷൺ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് എല്ലാവരും. ഈ വലിയ അംഗീകാരത്തിൽ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹമെന്നും അരുൺകുമാർ പറഞ്ഞു. വി എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നാൽ പുരസ്കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അരുൺ കുമാർ പറഞ്ഞു.
അതേസമയം വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്ക്കാരത്തെ സി പി എം സ്വാഗതം ചെയ്തിരുന്നു. മുൻപ്, പത്മ പുരസ്കാരങ്ങൾ സിപിഎം നേതാക്കൾ നിഷേധിക്കുന്നതായിരുന്നു പതിവ്. അവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് ലഭിച്ചതെന്നും അതുകൊണ്ടുതന്നെ അതെല്ലാം അവരുടെ നിലപാടെന്നുമാണ് സി പി എം വിശദീകരണം. എന്നാൽ, വി എസിന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്ക്കാരത്തിൽ കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നിൽക്കുമെന്ന നിലപാടാണ് നേതൃത്വം വ്യക്തമാക്കിയത്.
