വാഷിങ്ടൺ: ഇന്ത്യ – യുഎസ് വ്യാപാര കരാറിൻ്റെ ഫാക്ട് ഷീറ്റിൽ മാറ്റങ്ങൾ വരുത്തി അമേരിക്ക. കരാറിലെ ചില പരാമർശങ്ങൾ വൈറ്റ് ഹൗസ് നീക്കം ചെയ്യുകയും ചില വാക്കുകൾ മാറ്റുകയും ചെയ്തതായാണ് റിപ്പോർട്ട്. പയറുവർഗ്ഗങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പരാമർശമാണ് ഫാക്ട് ഷീറ്റിൽനിന്ന് നീക്കം ചെയ്തത്. ഇരു രാജ്യങ്ങളും വ്യാപാര കരാറിലെത്തിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് ഫാക്ട് ഷീറ്റ് പുറത്തിറക്കിയത്.
യഥാർത്ഥ റിപ്പോർട്ടിൽ, ഇന്ത്യ അമേരിക്കൻ വ്യാവസായിക ഉൽപന്നങ്ങൾക്കും ധാരാളം അമേരിക്കൻ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്കും ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിൽ ധാന്യങ്ങൾ (ഡ്രൈയ്ഡ് ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ്), ചുവന്ന ചോളം, ട്രീ നട്സ്, പുതിയതും സംസ്ക്കരിച്ചതുമായ പഴങ്ങൾ, ചില പയറുവർഗ്ഗങ്ങൾ, സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റ്സ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ പുതുക്കിയ റിപ്പോർട്ടിൽ പയറുവർഗ്ഗങ്ങളെക്കുറിച്ചുള്ള പരാമർശം പൂർണ്ണമായും ഒഴിവാക്കപ്പെട്ടു.
ഇന്ത്യ അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിൻ്റെ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന കരാറിലെ വാചകത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾ കൂടുതൽ വാങ്ങാനും ഊർജം, ഇൻഫർമേഷൻ – കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ, കാർഷിക, കൽക്കരി, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിൽ 500 ബില്യൺ ഡോളറിലധികം വാങ്ങാനും പ്രതിജ്ഞാബദ്ധമാണ് എന്നായിരുന്നു ആദ്യ വാചകം.
പുതുക്കിയ റിപ്പോർട്ടിൽ കാർഷിക ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പരാമർശമില്ല. ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾ കൂടുതൽ വാങ്ങാനും ഊർജം, ഇൻഫർമേഷൻ-കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ, കൽക്കരി, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിൽ 500 ബില്യൺ ഡോളറിലധികം വാങ്ങാനും ഉദ്ദേശിക്കുന്നു എന്നാണ് തിരുത്തപ്പെട്ട വാക്കുകൾ. ഇന്ത്യ ഡിജിറ്റൽ സേവന നികുതി ഒഴിവാക്കുമെന്ന പരാമർശവും വൈറ്റ് ഹൗസ് ഒഴിവാക്കിയിട്ടുണ്ട്.
ഏതാണ്ട് ഒരുവർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്ത്യയും യുഎസും വ്യാപാര കരാറിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ ട്രംപ് ആണ് കരാർ പ്രഖ്യാപിച്ചത്. കരാറിൻ്റെ ഭാഗമായി, ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ്, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ചില യന്ത്രഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നാണ് കാരാർ.

In fact when someonne doesn’t be aaware off afterward iits upp
to othe vieweers tha tthey will help, soo here it ttakes place.
ofvd9wuapt93z7jmz9fz