തിരുവനന്തപുരം : പ്ലീഡർ നിയമന വിവാദത്തിൽ കെ എസ് യുവിൻ്റെ പരാതി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ എസ് യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളൂ. വിഷയം പരിശോധിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെട്ടേക്കുമെന്നറിയുന്നു.
കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട് ആവശ്യപ്പെടും. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
അതേ സമയം, വിവാദം മാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ പ്രതികരണങ്ങൾ അവസാനിപ്പിച്ച്
അലോഷ്യസ് സേവ്യർ അടക്കമുള്ള കെ എസ് യു നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചേക്കും. ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ-എബിവിപി നേതാക്കളെ നിയമിച്ചെന്ന കെഎസ്‌യുവിന്റെ പരാതിയിൽ പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് കടുത്ത അമർഷം ഉയർന്നുവന്നത്. കെഎസ്‌യു എക്കാലത്തും തിരുത്തൽ ശക്തിയെന്നും മുഖ്യമന്ത്രി കെഎസ്‌യുവിലൂടെ വന്നയാളെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസും പ്രതികരിച്ചിരുന്നു.
